വിഷുവിനുമുണ്ട് ഐതിഹ്യവും ചരിത്രവും

വെള്ളി, 15 ഏപ്രില്‍ 2011 (10:22 IST)
PRO
PRO
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ്‌ വിഷു. വിഷു വസന്തകാലമാണ്‌. ഋതുരാജനാണ്‌ വസന്തം. വസന്തകാലാരംഭമാണ്‌ ഈ ഉത്സവദിനത്തിന്റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ്‌ നില്‍ക്കും. കിളികളുടെ പാട്ട്‌, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

സൂര്യന്‍ മീനം രാശിയില്‍ നിന്ന്‌ മേടം രാശിയിലേക്ക്‌ സംക്രമിക്കുന്ന ദിവസമാണ്‌ വിഷു സംക്രാന്തി. അതിന്‌ പിറ്റേന്നാണ്‌ വിഷു. കര്‍ഷകന്‌ വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ്‌ വിഷു വരുന്നത്‌. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കാര്‍ഷകന്‍ നിലമൊരുക്കി വിത്തിടല്‍ തുടങ്ങുന്നു.

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ്‌ വിഷുവിനുള്ളത്‌. 'വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത്‌ എന്നാണ്‌. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ്‌ വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട്‌ ദിവസങ്ങളുണ്ട്‌. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന്‌ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക്‌ നേരേ മുകളില്‍ വരുന്നു.

ഭാസ്ക്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ 'ചിത്തിര വിഷു' വിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ഭാസ്ക്കര രവിവര്‍മ്മന്റെ കാലം എഡി 962 - 1021 ആണ്‌. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. എന്നാല്‍ എ.ഡി. 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്റെ തെളിവാണ്‌. 'ശങ്കരനാരായണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്‌. ഈ കാലഘട്ടത്തിലാണ്‌ വിഷുവാഘോഷം ആരംഭിച്ചത്‌ എന്നും ഒരു വിശ്വാസമുണ്ട്‌.

അടുത്ത താളില്‍ വായിക്കുക, ‘വിഷുവിനെ പറ്റി രണ്ട് ഐതിഹ്യകഥകള്‍’

PRO
PRO
മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച്‌ ഇങ്ങിനെ പറയുന്നു - ‘ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്‌. അന്ന്‌ സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന്‌ വച്ചിരിക്കുന്നു. ഐശ്വര്യത്തിന്റെ സന്ദേശമാണ്‌ വിഷു. കേരളത്തില്‍ ഇത്‌ നവവത്സരാരംഭമാണ്‌. ഇതിന്‌ ആണ്ടുപിറപ്പ്‌ എന്നാണ്‌ പറയുന്നത്‌. തമിഴ്‌നാട്ടിലും വിഷുദിനമാണ്‌ നവവത്സരമായി കൊണ്ടാടുന്നത്‌. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത്‌ മേടവിഷു മുതലാണ്‌. വിഷു മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട്‌. മേടവിഷുവാണ്‌ മലയാളികള്‍ക്ക്‌ പ്രധാനം.’

വിഷുവിനെ സംബന്ധിച്ച്‌ രണ്ട്‌ ഐതിഹ്യങ്ങളാണുള്ളത്‌. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, സത്യഭാമയുമൊത്ത്‌ ഗരുഡാരൂഢനായി പ്രാഗ്‌ ജ്യോതിഷത്തിലേക്ക്‌ പ്രവേശിച്ചു. നരാകാസുരന്റെ നഗരമാണ്‌ പ്രാഗ്‌ ജ്യോതിഷം. അവിടെച്ചെന്ന്‌ നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന്‌ നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട്‌ മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.

ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട്‌ യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുരശ്രേഷ്ഠന്മാരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക്‌ പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ഈ വധം നടക്കുന്നത്‌ വസന്ത കാലാരംഭത്തോടെയാണ്‌. ഈ ദിനമാണ്‌ വിഷുവെന്ന്‌ അറിയപ്പെടുന്നത്‌.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്‌. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്‌ അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. രാവണന്‌ ഇഷ്‌ടപ്പെടാതിരുന്ന കാലത്ത്‌ വെയില്‍ കൊട്ടാരത്തിനകത്ത്‌ കടന്നു ചെന്നു എന്നതാണിതിന്‌ കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ്‌ വിഷു ആഘോഷിക്കുന്നത്‌.

വിഷുവിന്റെ തലേന്ന്‌ ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച്‌ വാരി കത്തിക്കുന്നത്‌ രാവണവധം കഴിഞ്ഞ്‌ ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന്‌ വിശ്വസിക്കുന്നു.

അടുത്ത താളില്‍ വായിക്കുക, ‘എങ്ങിനെയാണ് വിഷു ആഘോഷിക്കേണ്ടത്?

PRO
PRO
സകല സാമഗ്രികളും നിറഞ്ഞ അഷ്‌ടമംഗല്യതാലം, നിറഞ്ഞുകത്തുന്ന എഴുതിരി വിളക്ക്‌. കമലനേത്രന്റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണികാണുന്നതോടെ ഒരു വര്‍ഷം ആരംഭിക്കുന്നു. കണികാണലാണ്‌ വിഷുവിന്റെ പ്രധാനചടങ്ങ്. വിഷുവിന്റെ തലേദിവസം വൈകിട്ട്‌ കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിന്‌ മുന്നില്‍ മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്റെ ചിത്രമോ വയ്ക്കുന്നു. അതിന്‌ മുന്നിലൊരു ഭദ്രദീപം കൊളുത്തുന്നു.

അടുത്ത്‌ തട്ടത്തില്‍ അരി, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂവ്‌, വാല്‍ക്കണ്ണാടി, ചെപ്പ്‌, അലക്കുപുടവ, സ്വര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട്‌ എന്നിവ ഭംഗിയായി അടുക്കി വയ്ക്കുന്നു. വീട്ടിലെ ഗൃഹനായകനോ, ഗൃഹനായികയോ ആയിരിക്കും ആദ്യം കണികാണുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ ഉണര്‍ന്ന്‌ കണ്ണ്‌ തുറക്കാതെ ഒരുക്കിവച്ച കണിയുടെ സമീപമെത്തി കണികാണുന്നു. തുടര്‍ന്ന്‌ മറ്റുള്ളവരെ ഓരോരുത്തരായി കണികാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട്‌ ചെന്ന്‌ കാണിക്കുകയോ ചെയ്യുന്നു.

കണികണ്ട്‌ കഴിഞ്ഞാല്‍ കണിതൊട്ട്‌ തൊഴുതു നിറുകയില്‍ വയ്ക്കുന്നു. കുടുംബാംഗങ്ങള്‍ കണികണ്ട്‌ കഴിഞ്ഞാല്‍ തൊഴുത്തിലെ കന്നുകാലികളെയും പറമ്പിലെ വൃക്ഷങ്ങളെയും കണികാണിക്കുന്നു. ഈ പ്രക്രിയയിലൂടെ സമഷ്‌ടി സ്‌നേഹത്തിന്റെ സന്ദേശമാണ്‌ പ്രദാനം ചെയ്യുന്നത്‌. കണികണ്ട്‌ കുളിച്ച്‌ തൊഴുതു കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക്‌ കൈനീട്ടം കൊടുക്കുന്നു. കൈനീട്ടത്തിന്റെ ഫലം ഒരു വര്‍ഷം നീണ്ട്‌ നില്‍ക്കുമെന്നാണ്‌ വിശ്വാസം. പണ്ട്‌ കാരണവന്മാര്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങള്‍ക്കും കൈനീട്ടം കൊടുത്തുവന്നു. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്‌നേഹവും സൗഹൃദവും കുറിക്കുന്നതാണ്‌ ഈ ചടങ്ങ്‌.

വിഷുക്കണിയും വിഷുക്കൈനീട്ടവും മാത്രമല്ല ജനഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളാകുന്നത്‌. വിഷുവിന്റെ തലേദിവസം വൈകിട്ടും വിഷുദിവസം വെളുപ്പിനും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷമുണ്ട്‌. കുട്ടികളും പ്രായം ചെന്നവരും ഇതില്‍ പങ്കുചേരുന്നു. വടക്കേ മലബാറില്‍ 'കണിവിളി' എന്ന ഒരു ചടങ്ങുണ്ട്‌, കണി കണിയേയ്‌ കണി കണിയേയ്‌ എന്ന്‌ വിളിച്ച്‌ കൊണ്ട്‌ കുട്ടികള്‍ വീടുവീടാന്തരം കയറിയിറങ്ങുകയും പച്ച ഈര്‍ക്കിലിന്‍ തുമ്പില്‍ 'കണിയപ്പം' ശേഖരിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക