പ്രതി വൈദിക വേഷമണിഞ്ഞ ചെകുത്താനെന്ന് കോടതി; അൾത്താര ബാലികമാരെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷത്തെ തടവ്

ശനി, 17 ഓഗസ്റ്റ് 2019 (17:12 IST)
പ്രായപൂര്‍ത്തിയാകാത്ത അൾത്താര ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ കോടതി 45 വര്‍ഷത്തെ കഠിന തടവിന് വിധിച്ചു. അമേരിക്കയിലെ ഒരു കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഉർബനോ വാസ്‌ക്വസിനെയാണ് (47) വാഷിങ്ടനിലെ കൊളംബിയ കോടതി ശിക്ഷിച്ചത്.

ഒമ്പത് വയസുമുതൽ പതിമൂന്ന് വയസുവരെയുള്ള അൾത്താര ബാലികമാരെയാണ് വൈദികൻ പീഡിപ്പിച്ചത്. പരാതി അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും, വൈദിക വേഷമണിഞ്ഞ ചെകുത്താനെ പോലെയാണ് വൈദികന്‍  പെണ്‍കുട്ടികളോട് പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു.

2015 - 2016 വര്‍ഷങ്ങളിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത്. ദേവാലയത്തില്‍ തിരു - കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ അള്‍‌ത്താരയ്‌ക്ക് പിന്നിലുള്ള മുറികളില്‍ വെച്ച് ഉർബനോ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

പെണ്‍കുട്ടികള്‍ മൊഴികളില്‍ ഉറച്ചു നിന്നതും തെളിവുകള്‍ അന്വേഷണം സംഘം കണ്ടെത്തിയതുമാണ് വൈദികന് തിരിച്ചടിയായത്. ഒരു പെൺകുട്ടി രക്ഷിതാക്കളിൽ നിന്നും എല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലാം തുറന്നു പറയുകയായിരുന്നു. പള്ളിക്കുള്ളിൽ വച്ചും പരിസരങ്ങളിൽ വച്ചും വൈദികൻ മോശമായി പെരുമാറിയെന്നാണ് പെൺകുട്ടികളുടെ മൊഴി.

ഈ വൈദികനെതിരെ മറ്റൊരു സ്ത്രീയും പീഡന പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, വൈദികനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ഒരു സംഘം വിശ്വാസികളും വൈദികരും രംഗത്ത് ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍