'അത് ചുമ്മാ കൈയില്‍ ഇരുന്നതല്ല'; പരിശീലന സമയത്ത് ഇത്തരത്തിലുള്ള 50 ക്യാച്ചെങ്കിലും സൂര്യ എടുക്കാറുണ്ട് !

രേണുക വേണു

ചൊവ്വ, 2 ജൂലൈ 2024 (10:48 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഏഴ് റണ്‍സ് ജയത്തിനു പിന്നില്‍ ഏറെ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവ് എടുത്ത അവിശ്വസനീയമായ ഒരു ക്യാച്ചാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറെയാണ് സൂര്യകുമാര്‍ അസാധ്യമെന്ന് ഉറപ്പിക്കാവുന്ന ക്യാച്ചിലൂടെ പുറത്താക്കിയത്. 17 പന്തില്‍ ഒരു സിക്സും ഒരു ഫോറും സഹിതം 21 റണ്‍സാണ് മില്ലര്‍ നേടിയത്. ഒരുപക്ഷേ മില്ലര്‍ മൂന്നോ നാലോ പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമായിരുന്നു. 
 
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് മില്ലര്‍ പുറത്തായത്. സിക്സ് ആകുമെന്ന് ഉറപ്പിച്ച പന്താണ് സൂര്യകുമാര്‍ യാദവ് കൈപിടിയില്‍ ഒതുക്കിയത്. സൂര്യയുടെ കാല്‍ ബൗണ്ടറി റോപ്പില്‍ തൊട്ടിട്ടില്ലെന്ന് തേര്‍ഡ് അംപയര്‍ വിധിച്ചതോടെയാണ് മില്ലര്‍ ക്രീസ് വിട്ടത്. ഈ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തലനാരിഴ വ്യത്യാസത്തിലാണ് സിക്‌സ് ഉറപ്പിച്ച പന്ത് സൂര്യയുടെ കൈകളില്‍ എത്തുന്നത്. ഇത്തരത്തിലുള്ള ക്യാച്ചുകള്‍ സൂര്യ പരിശീലന സമയത്ത് എടുക്കാറുണ്ടെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ടി.ദിലിപ് പറയുന്നത്. 
 
' പരിശീലന സെഷനില്‍ സൂര്യ ഇത്തരത്തിലുള്ള 50 ക്യാച്ചെങ്കിലും എടുക്കാറുണ്ട്. മത്സരത്തിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനവും ബൗണ്ടറി റോപ്പിനെ കുറിച്ചുള്ള ശ്രദ്ധയും പ്രധാനപ്പെട്ടതാണ്,' ടി.ദിലിപ് പറഞ്ഞു. ലോകകപ്പ് തന്നെയാണ് എയറില്‍ പോകുന്നതെന്ന് തോന്നിയപ്പോള്‍ എങ്ങനെയെങ്കിലും ആ ക്യാച്ച് എടുക്കാനാണ് തോന്നിയതെന്ന് മത്സരശേഷം സൂര്യയും പ്രതികരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍