'ആ പറച്ചില്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? ആരൊക്കെ വിളിച്ചില്ലെന്നും കോലി പറയണം'; ആഞ്ഞടിച്ച് ഗവാസ്‌കര്‍

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (11:37 IST)
ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം മഹേന്ദ്രസിങ് ധോണി മാത്രമാണ് തന്നെ ബന്ധപ്പെട്ടതെന്ന വിരാട് കോലിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ആരൊക്കെ തന്നെ വിളിച്ചില്ലെന്ന കാര്യം കൂടി കോലി വെളിപ്പെടുത്തണമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 
 
' മറ്റ് കളിക്കാരുമായി ഡ്രസിങ് റൂമിലെ കോലിയുടെ ബന്ധം എന്തായിരുന്നെന്ന് എനിക്കറിയില്ല. സന്ദേശം അയച്ച ആളുടെ പേര് വെളിപ്പെടുത്തിയ സ്ഥിതിക്ക് ആരൊക്കെ സന്ദേശം അയച്ചില്ല എന്ന് കൂടി കോലി പറയട്ടെ. ആരുടെയെല്ലാം സന്ദേശമാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്? കോലി വെളിപ്പെടുത്തട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിനു സന്ദേശമയക്കാത്ത എല്ലാവരും സംശയമുനയിലാകും,' ഗവാസ്‌കര്‍ പറഞ്ഞു. 
 
' അദ്ദേഹത്തിനു എന്ത് സന്ദേശമാണ് വേണ്ടത്? പ്രോത്സാഹനമാണോ? ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ആള്‍ക്ക് എന്ത് പ്രോത്സാഹനമാണ് നല്‍കേണ്ടത്? കോലിയുടെ ക്യാപ്റ്റന്‍സി അധ്യായം അതോടെ അവസാനിച്ചു. ഇപ്പോള്‍ അദ്ദേഹം ക്യാപ്റ്റനല്ല. ഒരു ക്രിക്കറ്റ് താരം മാത്രമാണ്. ആ ഉത്തരവാദിത്തത്തില്‍ ശ്രദ്ധിക്കുക മാത്രമാണ് വേണ്ടത്,' ഗവാസ്‌കര്‍ ആഞ്ഞടിച്ചു. 
 
ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ സമയത്ത് ധോണി മാത്രമാണ് സന്ദേശം അയച്ചത്. ഒട്ടേറെ പേരുടെ പക്കല്‍ തന്റെ നമ്പര്‍ ഉണ്ടായിട്ടും അവരില്‍ നിന്നൊന്നും ഫോണ്‍ കോളോ സന്ദേശമോ ലഭിച്ചില്ലെന്നും കോലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍