2010 മുതൽ ഓരോ വർഷത്തെയും ടോപ് സ്കോറർ, ലിസ്റ്റിൽ ഇന്ത്യൻ ആധിപത്യം, രോഹിത്തിന് ഭീഷണിയായി പാക് താരം

ഞായര്‍, 4 ജൂലൈ 2021 (16:54 IST)
ടി20 ക്രിക്കറ്റിന്റെ വരവോട് കൂടി ഏകദിന ക്രിക്കറ്റിന്റെ പകിട്ട് നഷ്ടമായിട്ടുണ്ടെങ്കിലും ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് ഈ ഫോർമാറ്റ് ഒരു ആവേശം തന്നെയാണ്. ടി20 ക്രിക്കറ്റിന് സമാനമായി റണ്ണൊഴുകുന്ന പല മത്സരങ്ങളും ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന 200 റൺസ് നേട്ടവുമെല്ലാം പതിവായതോടെയാണിത്.
 
2010ൽ സച്ചിൻ ടെൻഡുൽക്കറിലൂടെയാണ് ആദ്യ ഇരട്ടശതകമെന്ന നേട്ടം തുടങ്ങിയതെങ്കിലും പിന്നീട് ഒട്ടേറെ പേർ ആ നേട്ടം കീഴടക്കി. 2010 മുതൽ ഇതുവരെയുള്ള ഓരോ വർഷവും ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍ക്കു അവകാശിയായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
 
2010 മുതല്‍ 2021ല്‍ ഇതുവരെയുള്ള ഓരോ വര്‍ഷത്തെയും ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ഇതുവരെ ഏകദിനത്തിൽ 3 ഇരട്ട സെഞ്ചുറികൾ നേടിയ രോഹിത് ശർമ തന്നെയാണ് ലിസ്റ്റിൽ ഒന്നാമത്. 2013, 14, 17 വര്‍ഷങ്ങളിലെ ഇരട്ടസെഞ്ചുറികളോടെ 3 വർഷങ്ങളിൽ രോഹിത് ടോപ് സ്കോററായി. 13ല്‍ ഓസ്‌ട്രേലിയക്കെതിരേ 209ഉം 14ല്‍ ശ്രീലങ്കയ്‌ക്കെതിരേ 264ഉം 17ല്‍ വീണ്ടും ലങ്കയ്‌ക്കെതിരേ 208ഉം റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
 
2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന ചരിത്രത്തിലെ തന്നെ ആദ്യ ഡബിൾ സെഞ്ചുറി സ്വന്തമാക്കിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 219 റണ്‍സോടെ നേട്ടം സ്വന്തമാക്കിയ വിരേന്ദർ സെവാഗുമാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ അതേസമയം  2012ൽ 183 റൺസോടെ കോലിയും ആ വർഷത്തെ ഉയർന്ന സ്കോറിനുടമയായി. ഇങ്ങനെ 6 തവണയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഈ നേട്ടം സ്വന്തമാക്കിയത്.
 
അതേസമയം ലിസ്റ്റിൽ രോഹിത്തിന് ഭീഷണിയുയർത്തുന്നത് പാകിസ്താന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാനാണ്. രണ്ടു തവണയാണ് സമാന്‍ ടോപ്‌സ്‌കോററായിട്ടുള്ളത്.2018ല്‍ സിംബാബ് വെയ്‌ക്കെതിരേ 210ഉം ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 193ഉം റണ്‍സെടുത്താണ് സമാന്‍ ലിസ്റ്റില്‍ രണ്ടു തവണ ഇടംപിടിച്ചത്. 2021ൽ ലിസ്റ്റിൽ സമാൻ പിന്തള്ളപ്പെടാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
 
2015ൽ 237 റൺസോടെ ന്യൂസിലൻഡിന്റെ മാർട്ടിക് ഗുപ്‌റ്റിൽ. 2016ൽ 178 റൺസുമായി ദക്ഷിണാ‌ഫ്രിക്കൻ താരം ക്വിന്റൺ ഡികോക്ക്, 2019ൽ വെസ്റ്റ് ഇൻഡീസിന്റെ ജോൺ കാംബെൽ(178) 2019ൽ ബംഗ്ലാദേശിന്റെ ലിറ്റൺ ദാസ്(176) എന്നിവരാണ് ഓരോ വർഷവും ടോപ് സ്കോററായ ലിസ്റ്റിലെ മറ്റ് താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍