Rohit Record: മൂന്ന് ഫോർമാറ്റിലും അഞ്ച് സെഞ്ചുറികൾ, ബാബർ അസമല്ലാതെ രോഹിത്തിന് മറ്റൊരു ഭീഷണിയില്ല

അഭിറാം മനോഹർ

വ്യാഴം, 18 ജനുവരി 2024 (16:01 IST)
ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് രാജ്യാന്തരസെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനായി ഇന്ത്യയുടെ രോഹിത് ശര്‍മ. അഫ്ഗാനെതിരെ നേടിയ സെഞ്ചുറിയിലൂടെയാണ് രോഹിത് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 69 പന്തില്‍ നിന്നും 121 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് ടി20 സെഞ്ചുറികളോടെ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും ഓസീസ് താരം ഗ്ലെന്‍ മാക്‌സെല്ലുമാണ് രോഹിത്തിന് പിന്നിലുള്ളത്. ആദ്യ രണ്ട് ടി20 മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ശേഷമാണ് സെഞ്ചുറിയോടെ രോഹിത് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.
 
അഫ്ഗാനെതിരെ നേടിയ സെഞ്ചുറിയോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അഞ്ച് സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. സമീപഭാവിയിലൊന്നും തന്നെ മറ്റൊരു ബാറ്റര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടമാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10 സെഞ്ചുറിയും ഏകദിനത്തില്‍ 31ഉം ടി20യില്‍ അഞ്ച് സെഞ്ചുറികളുമാണ് രോഹിത്തിനുള്ളത്. ടി20യില്‍ 4 സെഞ്ചുറികളോടെ ഗ്ലെന്‍ മാക്‌സ്വെല്ലും,സൂര്യകുമാര്‍ യാദവും പിന്നിലുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മാക്‌സ്വെല്ലിനെയും ഏകദിനത്തിലും ടെസ്റ്റിലും സൂര്യയെയും ടീം പരിഗണിക്കുന്നില്ല എന്നതിനാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് സുരക്ഷിതമാണ്.
 
ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോര്‍ഡാണ് ഉള്ളതെങ്കിലും ടി20 ക്രിക്കറ്റില്‍ ഒരു സെഞ്ചുറി മാത്രമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്കുള്ളത്. വിരമിക്കുന്നതിന് മുന്‍പ് 4 ടി20 സെഞ്ചുറികള്‍ കോലി നേടാനും സാധ്യത കുറവാണ്. ടി20യില്‍ 3 സെഞ്ചുറികള്‍ നേടിയ പാക് താരം ബാബര്‍ അസം മാത്രമാണ് നിലവില്‍ കോലിയ്ക്ക് വെല്ലുവിളിയായിട്ടുള്ളത്. ടെസ്റ്റില്‍ ഒന്‍പതും ഏകദിനത്തില്‍ പത്തൊന്‍പതും സെഞ്ചുറികളാണ് പാക് താരത്തിനുള്ളത്. ടി20യില്‍ 2 സെഞ്ചുറികള്‍ മാത്രമാണ് രോഹിത്തിനൊപ്പമെത്താന്‍ ബാബറിന് ആവശ്യമായുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍