ഇന്ത്യന്‍ ക്രിക്കറ്റിന്റെ അതികായന്മാര്‍ ഇനി ടി20 ക്രിക്കറ്റിനില്ല, ലോകകപ്പോടെ വിടവാങ്ങല്‍ പ്രഖ്യാപിച്ച് കോലിയും രോഹിത്തും

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (08:25 IST)
Rohit sharma, Virat Kohli
വിരാട് കോലിക്ക് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയതിന് ശേഷമാണ് ടീമിലെ സീനിയര്‍ താരങ്ങളായ ഇരുവരും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. മത്സരവിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
 
ഫൈനല്‍ തന്റെ അവസാനമത്സരമായിരുന്നെന്നും വളരെയധികം ആസ്വദിച്ചുകൊണ്ടാണ് ടി20 മത്സരങ്ങള്‍ താന്‍ കളിച്ചതെന്നും അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ ഇതിലും നല്ല സമയമില്ലെന്നും രോഹിത് വ്യക്തമാക്കി. ടി20 ക്രിക്കറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു അവസരമില്ല. ടി20 ക്രിക്കറ്റിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച് കപ്പ് സ്വന്തമാക്കാനും സാധിച്ചു. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഏകദിന,ടെസ്റ്റ് മത്സരങ്ങളില്‍ തുടരും. രോഹിത് വ്യക്തമാക്കി.
 
 ഏറെക്കാലമായി രോഹിത് ശര്‍മയും വിരാട് കോലിയും ദേശീയ ടീമിനൊപ്പമുണ്ടെങ്കിലും ഇതാദ്യമായാണ് ഒരുതാരങ്ങളും ഒരുമിച്ച് ഒരു ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളികളാകുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കുന്നതും ഇതാദ്യമായാണ്. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടൂര്‍ണമെന്റിലെ താരം. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍