എല്ലാം അവസാനിച്ചെന്ന് കരുതി, ജീവൻ തന്നെ നഷ്ടമാകുമെന്ന് കരുതിയ വാഹനാപകടത്തെ പറ്റി റിഷഭ് പന്ത്

അഭിറാം മനോഹർ

ചൊവ്വ, 30 ജനുവരി 2024 (20:07 IST)
വാഹനാപകടത്തെ തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ റിഷഭ് പന്ത് വരാനിരിക്കുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2022 ഡിസംബറില്‍ ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമായിട്ടായിരുന്നു റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിലെ ലിഗ്മെന്റിനും നെറ്റിയിലും പരിക്കേറ്റിരുന്നു.
 
അപകടത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിശ്രമമെടുത്ത പന്ത് 2024ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലെ താരലേലത്തിലടക്കം താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നവംബറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തിയ ക്യാമ്പിലും താരം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ അപകടത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് പന്ത്. ലോകത്ത് തന്റെ സമയം അവസാനിച്ചെന്നാണ് അപകടസമയത്ത് താന്‍ കരുതിയതെന്നും പരിക്ക് ഗൗരവകരമായില്ല എന്നത് തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.
 
ജീവിതത്തില്‍ ആദ്യമായി ഈ ലോകത്തില്‍ എന്റെ സമയം അവസാനിച്ചതായി എനിക്ക് തോന്നി. അപകടസമയത്ത് മുറിവുകള്‍ ഞാന്‍ അറിഞ്ഞു. അത് കൂടുതല്‍ ഗുരുതരമാകാഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നെ ആരോ രക്ഷിച്ചതായി എനിക്ക് തോന്നി. സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഡോക്ടറോട് ഞാന്‍ ചോദിച്ചു. 16-18 മാസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചുവരവിന്റെ സമയം കുറയ്ക്കാന്‍ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പന്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍