ദ്രാവിഡിനെ പുറം‌തള്ളിയത് ആര്? കൊഹ്ലിക്ക് അറിയില്ല?- ടീം ഇന്ത്യയെ പിടിച്ചുകുലുക്കി വിവാദം

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (13:03 IST)
ടീം ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ആരോപണവുമായി ക്രിക്കറ്റ് ഉപദേശക സമിത അംഗവും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ബാറ്റിംഗ്, ബൗളിംഗ് പരിശീലകരായി സഞ്ജയ് ബംഗാര്‍, ഭരത് അരുണ്‍ എന്നിവര്‍ ചുമതലയേറ്റത് എങ്ങനെയെന്നാണ് ഗാംഗുലി ചോദിക്കുന്നത്. 
 
ശാസ്ത്രിയിലെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച സമയത്ത് ബിസിസിഐയുടെ ഉപദേശക സമിതി രാഹുല്‍ ദ്രാവിഡ് ബാറ്റിങ്ങിലും സഹീര്‍ ഖാന്‍ ബോളിങ്ങിലും ടീമിനെ പ്രത്യേകം സഹായിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പരിശീലകനായി ചുമതലയേറ്റപ്പോൾ ഉപദേശക സമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച് പകരം സഞ്ജയ് ബംഗാര്‍, ഭരത് അരുണ്‍ എന്നിവരെ ആ സ്ഥാനം ഏൽപ്പിച്ചത് രവി ശാസ്ത്രിയാണെന്നാണ് ഗാംഗുലി ആരോപിക്കുന്നത്.
 
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബിസിസിഐയുടെ ഉപദേശക സമിതി ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെട്ടപ്പോൾ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റാകാമെന്നു  ദ്രാവിഡ് സമ്മതിച്ചതാണെന്നും എന്നാൽ, എങ്ങനെയാണ് ദ്രാവിഡ് ആ സ്ഥാനത്ത് നിന്നും പിന്തള്ളപ്പെട്ടതെന്ന് അറിയില്ലെന്നും ഗാംഗുലി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
‘ദ്രാവിഡ് എന്തുകൊണ്ട് വിദേശ പര്യടനങ്ങളില്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടാന്റായില്ല എന്ന് എനിക്കുമറിയില്ല. പരിശീലകനെന്ന നിലയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത് രവി ശാസ്ത്രിയാണ് ” ഗാംഗുലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍