ക്യാപ്‌റ്റൻസി സമ്മർദ്ദമില്ലാതെ കോലി, ദ്രാവിഡിനെയും ഗാംഗുലിയേയും മറികടക്കുക ലക്ഷ്യം

ചൊവ്വ, 18 ജനുവരി 2022 (21:53 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാളെയിറങ്ങുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ക്യാപ്‌റ്റൻസി പദവിയില്ലാതെയാണ് ഇക്കുറി കോലി ഇറങ്ങുന്നത്. നായകസ്ഥാനമൊഴിഞ്ഞ് കോലിയെത്തുമ്പോൾ സെഞ്ചുറി വാരിക്കൂട്ടുന്ന പഴയ കോലിയെ കാണാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 
2019 നവംബറിലാണ് കോലി അവസാന സെഞ്ചുറി നേടിയത്. അവസാനം കളിച്ച 15 ടെസ്റ്റുകളില്‍ 28.14 മാത്രമാണ് ശരാശരി. എന്നാൽ 15 ഏകദിനങ്ങളിൽ 43.36 ശരാശരിയിൽ 649 റൺസ് കോലി നേടിയിട്ടുണ്ട്. നായകസ്ഥാനമൊഴിഞ്ഞ് ആദ്യ ഏകദിനത്തിന് കോലി ഇറങ്ങുമ്പോൾ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയേയും ഇന്ത്യൻ കോച്ചായ രാഹുൽ ദ്രാവിഡിനെയും മറികടക്കാനുള്ള അവസരമാണ് കോലിയ്ക്ക് മുന്നിലുള്ളത്.
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാമനാവാനുള്ള അവസരമാണ് കോലിയ്ക്ക് മുന്നിലുള്ളത്.  26 റണ്‍സ് കൂടി നേടിയാല്‍ ദ്രാവിഡിനെ (1309) മറികടക്കാൻ കോലിക്കാകും. ഗാംഗുലിയുടെ അക്കൗണ്ടില്‍ 1313 റണ്‍സാണുള്ളത്. 2001 റൺസുള്ള സച്ചിനാണ് ഒന്നാം സ്ഥാനത്ത്.
 
ലോകതാരങ്ങളെടുത്താൽ കോലി എട്ടാം സ്ഥാനത്താണ്.  സച്ചിന് പിറകില്‍ റിക്കി പോണ്ടിംഗ് (1879) രണ്ടാം സ്ഥാനത്തുണ്ട്. കുമാര്‍ സംഗക്കാര (1789), സ്റ്റീവ് വോ (1581), ശിവ്‌നരൈയ്ന്‍ ചന്ദര്‍പോള്‍ (1559) എന്നിവരാണ് തുടർന്ന് പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 887 റൺസാണ് കോലിയ്ക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍