ബാറ്റിങ് കഴിവുകൾ നശിച്ചുപോകുന്നു, അതെന്നെ വേട്ടയാടി: വെളിപ്പെടുത്തി കെഎൽ രാഹുൽ

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (14:45 IST)
ലോക്ക്ഡൗണ്‍ കാലത്ത് ദുസ്വപ്‌നങ്ങൾ തന്നെ നിരന്തരം വേട്ടയാടി എന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം കെഎൽ രാഹുൽ. ബാറ്റിങ് കഴിവുകൾ നഷ്ടപ്പെട്ടു പോകുന്നതായുള്ള ദുസ്വപ്നങ്ങൾ തന്നെ നിരന്തരം വേട്ടയാടിയിരുന്നു എന്ന് താരം പറയുന്നു. മടിയനായി പോകുമോ എന്ന ഭയവും ലോക്ഡൗൺ കാലത്ത് ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു. ഐ‌പിഎല്ലിനായി യുഎഇയിലേയ്ക്ക് തിരിയ്ക്കും മുൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ എൽ രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
ഒരു ഇടവേള അത്യാവശ്യമായിരുന്നു പക്ഷേ ഒരു മാസം കഴിഞ്ഞ് ലോക്‌ഡൗൺ വീണ്ടും നീട്ടിയതോടെ പരിശീീലനം നടത്താൻ ബുദ്ധിമുട്ടി. എന്നാൽ സാധാരണക്കാരുടെ കഷ്ടതകൾ കണ്ടപ്പോൾ എന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞു. മടിയനായിപ്പോകുമോയെന്ന പേടി ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് വീട്ടില്‍ തന്നെ പരിശീലനം ആരംഭിച്ചു. കുറച്ചുകാലം മടിയന്‍ ആകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് തുടക്കത്തില്‍ കരുതിയത്, കാരണം, വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച ഇടവേളയാണ്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ വീട്ടിൽ തന്നെ പരിശീലനം ആരംഭിച്ചു. 
 
ക്രിക്കറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കാന്‍ കഴിയുന്നില്ല അത്തരം ദുസ്വപ്‌നം കണ്ട് പല രാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ട്. പഴയത് പോലെ കവര്‍ ഡ്രൈവ് പായിക്കാന്‍ സാധിച്ചില്ലെങ്കിലോ എന്ന പേടിയും ആശങ്കയും ഉണ്ടായി. പരിശീലനത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ ആദ്യം മോശമായിട്ടാണ് ബാറ്റ് ചെയ്തത്. മൂന്ന് സെഷനുകൾക്ക് ശേഷമാണ് മെച്ചപ്പെട്ടതായി തോന്നിയത് കെഎൽ രാഹുൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍