ഇത് കോഹ്‌ലിയുടെ ആയുധം; 8 ഓവറില്‍ വീണത് 5 വിക്കറ്റ്, 4 മെയ്ഡനും - ബുമ്ര കൊടുങ്കാറ്റില്‍ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (14:12 IST)
ആന്‍റിഗ്വ ടെസ്‌റ്റില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ വിരാട് കോഹ്‌ലിയും ജയം സ്വന്തമാക്കുമ്പോള്‍ കയ്യടി നേടേണ്ട ഒരു പിടി താരങ്ങളുണ്ട്. വിദേശമണ്ണിലെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വിജത്തിന് വഴിയൊരുക്കിയത് മൂന്ന്  താരങ്ങളാണ്.

രണ്ട് ഇന്നിംഗ്‌സുകളിലും ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ച അജിങ്ക്യാ രഹാനെയും, വിക്കറ്റ് വേട്ടയുമായി ഇറങ്ങിയ ഇഷാന്ത് ശര്‍മ്മയും ജസ്‌പ്രിത് ബുമ്രയുമാണ് കയ്യടി അര്‍ഹിക്കുന്ന ആ താരങ്ങള്‍.

ആദ്യ ഇന്നിംഗ്‌സില്‍ 81 റണ്‍സ് ചേര്‍ത്ത രഹാനെ രണ്ടാം ഇന്നിഗ്‌സില്‍ 102 റണ്‍സുമായി ഇന്ത്യന്‍ സ്‌കോറിന്റെ നട്ടെല്ലായി. ഇഷാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് വേഗം അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത് ബുമ്രയെന്ന വിനാശകാരിയായ ബോളറാണ്.

ബുമ്രയുടെ ഈ വിക്കറ്റ് വേട്ടയ്‌ക്ക് നിരവധി പ്രത്യേകതകളുണ്ട്. എട്ട് ഓവറില്‍ വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കീശയിലാക്കിയ താരം ടെസ്‌റ്റില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളറെന്ന നേട്ടത്തിലെത്തി.

ടെസ്റ്റില്‍ വെസ്‌റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടത്തിലുമെത്തി ബുമ്ര. ഏറ്റവും വേഗത്തിൽ 50 ടെസ്‌റ്റ് വിക്കറ്റ് പൂർത്തിയാക്കുന്ന ഇന്ത്യൻ പേസ് ബോളർ എന്ന നേട്ടവും ബുമ്രയുടെ പേരിലായി.

ബുമ്രയുടെ എട്ട് ഓവറിൽ ശരാശരി ഒരു റൺ നേടാൻ പോലും വിൻഡീസിനായില്ല. അതിൽ നാലും മെയ്ഡനായി. നാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ആന്‍റിഗ്വയില്‍ താരം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ 50 ടെസ്‌റ്റ്  വിക്കറ്റ് പൂർത്തിയാക്കുന്ന ഇന്ത്യൻ പേസ് ബോളർ എന്ന സ്ഥാനം സ്വന്തമാക്കിയ ബുമ്ര. ഒന്നാം ഇന്നിങ്സിലെ ഒരു വിക്കറ്റ് ഉൾപ്പെടെ ബുമ്ര മൽസരത്തിലാകെ നേടിയത് ആറു വിക്കറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍