ടി20 ലോകകപ്പ്: നാലു പന്തിൽ നാലു വിക്കറ്റ്! ലോകറെക്കോഡ് സ്വന്തമാക്കി അയർലൻഡ് ബൗളർ

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (18:56 IST)
ലോകകപ്പ് യോഗ്യ‌താ റൗണ്ട് മത്സരത്തിൽ ലോകറെക്കോഡ് നേട്ടം സ്വന്തമാക്കി അയർലൻഡ് മീഡിയം പേസർ കർടിസ് കാംഫർ. ഹോളണ്ടിന്തിരായ മത്സരത്തിൽ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റെടുത്താണ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ, അഫ്‌ഗാൻ ബൗളർ റാഷിദ് ഖാൻ എന്നിവരാണ് ടി20 ക്രിക്കറ്റിൽ നാലു പന്തിൽ നാലു വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർമാർ.
 
മത്സരത്തിലെ പത്താം ഓവറിലായിരുന്നു കാംഫറിന്‍റെ റെക്കോര്‍ഡ് പ്രകടനം. ഓവറിലെ രണ്ടാം പന്തില്‍ കോളിന്‍ അക്കര്‍മാനെ(11) നീല്‍ റോക്കിന്‍റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച കാംഫർ മൂന്നാം പന്തിൽ നെതര്‍ലന്‍ഡിന്‍റെ സൂപ്പര്‍താരമായ ടെന്‍ ഡോഷെറ്റെയെ(0)യും അടുത്ത പന്തില്‍ സ്കോട്ട് എഡ്വേര്‍ഡ്‌സിനെയും(0) വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം പന്തിൽ വാൻഡെൽ മെർവിനെ ക്ലീൻ ബൗൾഡാക്കിയതോടെ താരം റെക്കോഡ് നേട്ടത്തിലെത്തി.
 
കാംഫറിന്റെ ഓവറൊടെ 51ന് 2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന നെതർലാന്റ്സ് 51ന് 6 ലേക്ക് കൂപ്പുക്കുത്തി. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സെടുത്ത മാക്സ് ഓഡോഡ് മാത്രമെ നെതര്‍ലന്‍ഡ്സിനായി  പൊരുതിയുള്ളുനാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത കാംഫര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് അഡയര്‍ മൂന്ന് വിക്കറ്റെടുത്തു.
 
2019ൽ  അയര്‍ലന്‍ഡിനെതിരെ ആയിരുന്നു റാഷിദ് ഖാന്‍ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ന്യൂസിലന്‍ഡിനെതിരെ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ശ്രീലങ്കയുടെ ലസിത് മലിംഗയും റാഷിദിന്‍റെ നേട്ടത്തിനൊപ്പമെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍