ഐപിഎൽ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10,000 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 13 മാര്‍ച്ച് 2020 (12:44 IST)
കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. രോഗത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ സംഘടിപ്പിക്കുകയോ അതല്ലെങ്കിൽ മത്സരങ്ങൾ പൂർണമായും ഒഴിവാക്കുകയോ ചെയ്യുക എന്നീ മാർഗങ്ങളാണ് നിലവിൽ ബിസിസിഐയുടെ മുന്നിലുള്ളത്. ഐപിഎൽ മത്സരങ്ങൾ മാറ്റിവെയ്‌ക്കണമെന്ന് കായിക മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരികയാണെങ്കിൽ 10,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് കണക്കുകൾ.ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണാവകാശങ്ങള്‍, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം,യാത്ര- താമസസൗകര്യങ്ങൾ മറ്റു ചിലവുകൾ എന്നിവയുൾപ്പടെയാണിത്. സംഘാടകരായ ബിസിസിഐക്കായിരിക്കും ഈ നഷ്ടം നേരിടേണ്ടിവരിക.
 
ഇനി ഐ‌പിഎൽ മത്സരങ്ങൾ നടത്തുകയാണെങ്കിൽ തന്നെ ഏപ്രിൽ 15 വരെ യാത്ര വിലക്ക് നിലവിലുള്ളതിനാൽ വിദേശതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.മാർച്ച് 29നാണ് ഐ‌പിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടത്. നിലവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന മത്സരങ്ങൾ പോലെ ഐപിഎൽ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തേണ്ടി വരിക.ശനിയാഴ്‌ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഐപിഎൽ അടച്ചിട്ട മൈതാനത്ത് നടത്തണമെന്ന് നേരത്തെ കായിക മന്ത്രി കിരൺ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യമായി മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. ഐപിഎൽ മത്സരങ്ങൾ കർണാടകയിൽ വെച്ച് കളിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഈ വിഷയത്തിൽ കർണാടകയുടെ നിലപാട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍