ഇന്ത്യക്കാരോടാണോ ടീം ഇന്ത്യയുടെ കളി, ഇന്ത്യൻ പദ്ധതികൾ തകർത്തത് അജാസും രചിനും

തിങ്കള്‍, 29 നവം‌ബര്‍ 2021 (18:27 IST)
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൈപ്പിടിയിലിരുന്ന വിജയം നഷ്ടമായതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. വിജയം ഉറപ്പിച്ചിടത്ത് നിന്ന് സമനിലയിൽ ഇന്ത്യയ്ക്ക് തൃപ്‌തിപ്പെടേണ്ടി വന്നത് രണ്ട് ഇന്ത്യൻ താരങ്ങൾ കാരണമാണ് എന്നതാണ് മത്സരം അവശേഷിപ്പിക്കുന്ന കൗതുകകരമായ കാര്യം.
 
മത്സരത്തിൽ ഇന്ത്യ നല്‍കിയ 284 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് രണ്ടാമിന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടമായിട്ടും 52 പന്തുകൾ ഇന്ത്യൻ സ്പിൻ ത്രയത്തിന് മുന്നിൽ പിടിച്ചുനിന്ന അജാസ് പട്ടേൽ-രചിൻ രവീന്ദ്ര സഖ്യമാണ് മത്സരം ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്തത്. റൺസ് കണ്ടെത്താൻ ശ്രമിക്കാതിരുന്ന ഇന്ത്യൻ വംശജർ ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ വലിയ വൻമതിൽ തീർക്കുകയായിരുന്നു.
 
ടെസ്റ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് അവസാന വിക്കറ്റ് കൂട്ടുകെട്ട് ന്യൂസിലാന്‍ഡിനെ രക്ഷിക്കുന്നത്. 1997ല്‍ ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ സൈമണ്‍ ഡൂള്‍- ഷെയ്ന്‍ ഒകോണര്‍ ജോടി 64 ബോളില്‍ 10 റണ്‍സുമായി കിവികള്‍ക്കു ത്രസിപ്പിക്കുന്ന സമനില നേടിക്കൊടുത്തിരുന്നു.
 
ആദ്യ ടെസ്റ്റില്‍ വിജയത്തിലേക്കുള്ള ഇന്ത്യൻ സ്വപ്‌നങ്ങൾ തകർത്തവരിൽ പ്രധാനിയായ രചിന്‍ രവീന്ദ്ര ഇന്ത്യക്കാരായ മാതാപിതാക്കളുടെ പുത്രനാണ്. ക്രിക്കറ്റ് ഇതിഹാസങ്ങളായരാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെണ്ടുല്‍ക്കറോടുമുള്ള താരത്തിന്റെ മാതാപിതാക്കളുടെ ആരാധനയുടെ ഫലമായാണ് രചിന്‍ എന്ന പേര്. എന്നാൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമിന് വിജയം നിഷേധിച്ചത് അതേ രചിൻ എന്നത് രസകരമായ കാര്യം
 
 
അതേസമയം അജാസ് പട്ടേൽ മുംബൈയിൽ എട്ട് വയസ്സ് വരെ വളർന്നശേഷമാണ് ന്യൂസിലൻഡിലേക്ക് ചേക്കേറുന്നത്.കാണ്‍പൂരിലെ അഞ്ചാം ദിനം ഇരുവരും ചേർന്ന് കളിച്ചു തീര്‍ത്തത് 114 പന്തുകളാണ്. 91 പന്തില്‍ 18 റണ്‍സോടെ രചിനും 23 പന്തില്‍ രണ്ടു റണ്‍സുമായി അജാസും കീഴടങ്ങാതെ നിന്നതോടെയാണ് വിജയം ഇന്ത്യൻ കൈപ്പിടിയിൽ നിന്നും നഷ്ടമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍