‘അടിയേറ്റ് പാവം വിന്‍ഡീസ്’, തകര്‍ത്തടിച്ച് രോഹിത്തും റായിഡുവും - റൺമഴയില്‍ കുതിര്‍ന്ന് മുംബൈ

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:21 IST)
രോഹിത് ശർമയുടെ റൺമഴയില്‍ കുതിര്‍ന്ന് വിന്‍ഡീസ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് കാലിടറിയപ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലം ഏകദിനത്തില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 377 റണ്‍സ്. രോഹിത്തിന്റെയും (162) അമ്പാട്ടു റായിഡുവും(100) തകര്‍ത്തടിച്ചതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ശിഖര്‍ ധവാന്‍ (38) വിരട് കോഹ്‌ലി (16)മഹേന്ദ്രസിംഗ് ധോണി (23) പുറത്തായി. കേദാർ ജാദവ് (16), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. വിൻഡീസിനായി കെമർ റോച്ച് രണ്ടും ആഷ്‍ലി നഴ്സ്, കീമോ പോൾ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

99 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 137 പന്തിൽ 20 ബൗണ്ടറിയും നാലു പടുകൂറ്റൻ സിക്സുകളും നിറം ചാർത്തിയതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്. 80 പന്തിൽ നിന്നാണ് അമ്പാട്ടി റായിഡു തന്റെ മൂന്നാം ഏകദിന സെഞ്ചുറി തികച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റായിഡുവിന്റെ സെഞ്ചുറി.

മൂന്ന് ഓവര്‍ കൂടി രോഹിത് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുമായിരുന്നു. മുംബൈ താരത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിയപ്പോള്‍ വിന്‍ഡീസ് ബോളര്‍മാര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ധോണി ക്രീസില്‍ എത്തിയെങ്കിലും അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

ആദ്യ ഏകദിനത്തിൽ ഇന്ത്യയും മൂന്നാം ഏകദിനത്തിൽ വിൻഡീസും ജയിക്കുകയും രണ്ടാം ഏകദിനം ടൈയാവുകയും ചെയ്തതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍