ക്രിക്കറ്റിലെ വിഗ്രഹങ്ങള്‍ വീണുടയുമോ ? ആഷസിലും ഒത്തുകളി കൊടുങ്കാറ്റ് !; ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

വ്യാഴം, 14 ഡിസം‌ബര്‍ 2017 (10:56 IST)
ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കി മറ്റൊരു കോഴ വിവാദം കൂടി. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയാണ് ഇപ്പോള്‍ ഒത്തുകളി വിവാദത്തില്‍ പെട്ടിരിക്കുന്നത്. ആഷസിലെ മൂന്നാമത്തെ മത്സരത്തില്‍ കോഴ നല്‍കിയാല്‍ കളിയിലെ എല്ലാ കാര്യങ്ങളും നേരത്തെ തന്നെ കൈമാറാമെന്ന് വാതുവയ്പുകാരന്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
 
ദി സണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു വാതുവയ്പ്പുകാരനുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്നും വാതുവയ്പുകാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വാതുവയ്പ്പിനും ഒത്തുകളിക്കുമെതിരെയുള്ള ഏതു രീതിയിലുള്ള അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രതികരിക്കുകയും ചെയ്തു.
 
ദി സണ്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ വംശജരായ സോബേഴ്‌സ് ജോബന്‍, പ്രിയങ്ക് സക്‌സേന എന്നിവരുമായി മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പണം നല്‍കിയാല്‍ ഒരോവറില്‍ ടീം എത്ര റണ്‍സ് നേടുമെന്ന കാര്യം തങ്ങള്‍ പറയാമെന്നും വാതുവയ്പ്പുകാര്‍ പറയുന്നു. 
 
ഒത്തുകളിയില്‍ പങ്കുള്ള ചില താരങ്ങള്‍ ടീമുകളിലുണ്ടെന്നും അവര്‍ ഗ്രൗണ്ടില്‍ വച്ച് ചില ആംഗ്യങ്ങളിലൂടെയാണ് സൂചന നല്‍കുകയെന്നും ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ആരെല്ലാമാണ് ഈ താരങ്ങളെന്നോ ടീമുകള്‍ ഏതാണെന്നോ വാതുവയ്പ്പുകാര്‍ വെളിപ്പെടുത്തുന്നില്ല. ദി സണ്‍ പുറത്തുവിട്ട അതീവ ഗുരുതരമായ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചു. 
 
ഒരു കാരണവശാലും ഇത്തരം സംഭവങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും താരം പങ്കാളിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും സിഇ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍