രോഹിത്തിന് മൂന്നാം ഡബിൾ സെഞ്ചുറി (208*); ലങ്കയ്‌ക്ക് മുമ്പില്‍ കൂറ്റന്‍ റണ്‍‌മല

ബുധന്‍, 13 ഡിസം‌ബര്‍ 2017 (15:48 IST)
ഏകദിന ചരിത്രത്തിൽ മൂന്ന് ഡബിൾ സെഞ്ചുറി നേടുന്ന ഏക താരമായി രോഹിത് ശർമ (153 പന്തിൽ 208*). ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് അദ്ദേഹം ചരിത്ര നേട്ടം കുറിച്ചത്. 13 ഫോറും 12 സിക്സും അടങ്ങിയതായിരുന്നു ഇന്ത്യൻ നായകൻ ഇന്നിംഗ്സ്.

രോഹിത്തിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് 392 റൺസെന്ന കൂറ്റൻ സ്കോർ നേടി. ലങ്കയ്ക്കെതിരേ രോഹിതിന്‍റെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് മൊഹാലിയിൽ രോഹിത് ഷോ അരങ്ങേറിയത്. ക്യാപ്‌റ്റന് മികച്ച പിന്തുണയുമായി ശിഖർ ധവാൻ (68), ശ്രേയസ് അയ്യർ (88) എന്നിവരും കളം നിറഞ്ഞു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി രോഹിത്തും ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. താളം കണ്ടെത്തിയ ഇവരുവരും ലങ്കന്‍ ബോളര്‍മാരെ ആക്രമിക്കാന്‍ തുടങ്ങിയെങ്കിലും ധാവന്റെ വിക്കറ്റ് നഷ്‌ടമായി. മൂന്നാമനായി ക്രീസില്‍ എത്തിയ ശ്രേയസ് അയ്യര്‍ ലങ്കന്‍ ബോളര്‍മാരെ കശാപ്പ് ചെയ്‌തതോടെ സമ്മര്‍ദ്ദം വെടിഞ്ഞ് ബാറ്റ് വീശാന്‍ രോഹിത്തിന് സാധിച്ചു. സെഞ്ചുറി നേടുമെന്ന് തോന്നിച്ചുവെങ്കിലും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ അയ്യര്‍ പറത്തായി. പിന്നാലെ എത്തിയ ധോണിക്ക് (7) കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല. വെടിക്കെട്ട് താരം ഹാര്‍ദിക് പാണ്ഡ്യ (8) റണ്‍സെടുത്ത് പുറത്തായി.  

2014 നവംബർ 13ന് കോൽക്കത്തയിൽ ലങ്കയ്ക്കെതിരേ രോഹിത് നേടിയ 264 റൺസാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2013-ൽ ബംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെയും രോഹിത് ഡബിൾ സെഞ്ചുറി (209) നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍