അഫ്ഗാനെതിരെ സമ്പൂർണ്ണ തോൽവി, നാട്ടിലെത്തിയ ബംഗ്ലാദേശ് താരങ്ങൾക്ക് നേരെ അക്രമം, വാഹനങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പരാതി

അഭിറാം മനോഹർ

വെള്ളി, 17 ഒക്‌ടോബര്‍ 2025 (16:25 IST)
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര 3-0ത്തിന് പരാജയപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആരാധകരില്‍ നിന്നും അക്രമം നേരിട്ടതായി പരാതി. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസിന്റെ നേതൃത്വത്തിലുള്ള ടീം 3 മത്സരങ്ങളിലും തോറ്റ് പരമ്പര കൈവിട്ടിരുന്നു. കളിക്കാര്‍ പരമ്പര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ കൂക്കിവിളിച്ചതായും ചില താരങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ അക്രമണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
പരമ്പര കൈവിട്ട ബംഗ്ലാദേശ് ടീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇതിന് പിന്നാലെ ടീം നാട്ടിലെത്തിയപ്പോഴാണ് ആരാധകര്‍ വിമാനത്താവളത്തിലെത്തി കൂക്കിവിളിച്ചത്. ബംഗ്ലാദേശ് താരമായ മുഹമ്മദ് നയിം ഷെയ്ഖാണ് തങ്ങളുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
 മുഹമ്മദ് നയിം ഷെയ്ഖ് പറയുന്നതിങ്ങനെ
 
 കളത്തിലിറങ്ങി കളിക്കുക മാത്രമല്ല, രാജ്യത്തിന്റെ പേര് നെഞ്ചില്‍ വഹിക്കുന്നവര്‍ കൂടിയാണ് ഞങ്ങള്‍. ഓരോ പന്തിലും ഓട്ടത്തിലും ശ്വാസത്തിലും ചുവപ്പും പച്ചയും നിറമുള്ള നമ്മുടെ പതാകയെ അഭിമാനകരമാക്കാനാണ് പരിശ്രമിക്കുന്നത്. ചിലപ്പോള്‍ അതില്‍ വിജയിക്കുന്നു. ചിലപ്പോള്‍ പരാജയപ്പെടുന്നു. സ്‌പോര്‍ട്‌സില്‍ ജയവും തോല്‍വിയും വരും. അതാണ് അതിന്റെ യാഥാര്‍ഥ്യം. തോല്‍വി നിങ്ങളെ വേദനിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്കറിയാം.
 
എന്നാല്‍ ഞങ്ങള്‍ക്ക് നേരെയുണ്ടായ വെറുപ്പ്, വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം. അത് ശരിക്കും വേദനിപ്പിക്കുന്നു. ഞങ്ങളും മനുഷ്യരാണ് തെറ്റുകള്‍ വരുത്താറുണ്ട്. പക്ഷേ രാജ്യത്തോടുള്ള സ്‌നേഹമോ പരിശ്രമമോ ഒരിക്കലും കുറയുന്നില്ല. നമുക്ക് വേണ്ടത് വെറുപ്പല്ല, സ്‌നേഹമാണ്.നമ്മളെല്ലാം ഒരേ പതാകയുടെ മക്കളാണ്. ജയിച്ചാലും തോറ്റാലും എപ്പോഴും ചുവപ്പും പച്ചയും അഭിമാനത്തിന്റെ ഇടങ്ങളാകട്ടെ. നമ്മള്‍ പോരാടും വീണ്ടും ഉയിര്‍ത്തെണീക്കും. രാജ്യത്തിനും നിങ്ങള്‍ക്കും വേണ്ടി, ഈ പതാകയ്ക്ക് വേണ്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍