നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. 42 കാരിയായ ഷെഫാലി ജൂൺ 27 ന് ആയിരുന്നു മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മാർട്ടം നടത്തിയെങ്കിലും മരണ കാരണം പൊലീസ് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. നേരത്തെ നടിയുടെ വീട്ടിൽ നേരത്തെ ഫോറൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഷെഫാലി ആന്റി-ഏജിങ് മരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇതാണോ നടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. എട്ട് വർഷമായി നടി ഈ മരുന്നുകൾ ഉപയോഗിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിന് തൊട്ട് മുമ്പ്, ജൂൺ 27 ന് ഷെഫാലിയുടെ വീട്ടിൽ പൂജ നടന്നിരുന്നു. ആ സമയത്ത് ഉപവാസത്തിലായിരുന്നിട്ടും ഷെഫാലി മരുന്ന് കഴിച്ചതായാണ് റിപ്പോർട്ട്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.