Shefali Jariwala: ഷെഫാലി ജരിവാലയുടെ മരനത്തിന് കാരണമായത് ആന്റി ഏജിങ് ചികിത്സയെന്ന് സംശയം

അഭിറാം മനോഹർ

ഞായര്‍, 29 ജൂണ്‍ 2025 (18:50 IST)
ജനപ്രിയ മോഡലും ബിഗ് ബോസ് താരവും നടിയുമായ ഷെഫാലി ജരിവാലയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് ചികിത്സയെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തിന്റെ മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ശനിയാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്തത്. മുംബൈ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ മരണകാരണം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആകസ്മിക മരണക്കേസായാണ് ഷെഫാലിയുടെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 
 ഇതിനിടെ എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളാണ് ഷെഫാലി ജരിവാല ആന്റി-ഏജിങ് ചികിത്സയുടെ ഭാഗമായുള്ള വിറ്റാമിന്‍ സി, ഗ്ലൂട്ടാഥയോണ്‍ പോലുള്ള ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചു വന്നിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചര്‍മ്മത്തിന് തിളക്കം കൂട്ടാനും ഡിറ്റോക്‌സിഫിക്കേഷനുമായി ഷെഫാലി ഈ മരുന്നുകള്‍ ഉപയോഗിച്ചിരുന്നു.കഴിഞ്ഞ ദിവസം ആന്റി ഏജിങ് ഇഞ്ചക്ഷന്‍ എടുത്തശേഷം ഷെഫാലിയുടെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴ്‌ന്നെന്നും ഉപവാസമുള്ള ദിവസമാണ് ഷെഫാലി ഇഞ്ചെക്ഷന്‍ എടുത്തതെന്നും കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 
രണ്ടായിരത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ കാന്താ ലാഗാ എന്ന റീമിക്‌സ് ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. കാന്താ ലാഗാ ഗേള്‍ എന്ന പേരിലാണ് ഷെഫാലി അറിയപ്പെട്ടിരുന്നത്. 2004ല്‍ സല്‍മാന്‍ ഖാന്‍- അക്ഷയ് കുമാര്‍ സിനിമയായ മുജ്‌സേ ഷാദി കരോഗി എന്ന സിനിമയിലും ഷെഫാലി അഭിനയിച്ചിരുന്നു. പിന്നാലെ സൂപ്പര്‍ മോഡലായി മാറിയ ഷെഫാലി റിയാലിറ്റി ഷോകളിലും ബിഗ് ബോസ് 13 ഷോയിലും ഭാഗമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍