ഡോക്യുമെന്ററി പോലെ ഇരിക്കുന്നു, കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ സുരാജിന് ഇഷ്ടമായില്ല, മാറ്റങ്ങള്‍ വരുത്തി ഒടുക്കം മമ്മൂട്ടിയുടെ അടുത്തെത്തി

അഭിറാം മനോഹർ

തിങ്കള്‍, 9 ജൂണ്‍ 2025 (18:03 IST)
മലയാള സിനിമയില്‍ അടുത്ത് കാലത്തിറങ്ങിയ സിനിമകളില്‍ തിയേറ്ററുകളില്‍ വലിയ വിജയം തീര്‍ത്ത സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. കേരളത്തില്‍ നിന്നും കടന്നുകളഞ്ഞ കൊടും ക്രിമിനലുകളെ പിടിക്കാനായി കേരള പോലീസ് നടത്തിയ സാഹസികമായ ശ്രമമാണ് സിനിമ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി വര്‍ഗീസ് എന്നിവരായിരുന്നു സിനിമയില്‍ പ്രധാന താരങ്ങളായെത്തിയത്. എന്നാല്‍ മമ്മൂട്ടിയ്ക്ക് മുന്‍പെ സിനിമയിലെ നായകനായി പരിഗണിച്ചിരുന്നത് സുരാജ് വെഞ്ഞാറമൂടിനെയായിരുന്നു. സുരാജിനോട് കഥ പറഞ്ഞെങ്കിലും അത് സുരാജിന് വര്‍ക്കായില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്തായ റോണി വര്‍ഗീസ് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോണി ഇക്കാര്യം പറഞ്ഞത്.
 
 
സുരാജേട്ടന് ശരിക്കും പറഞ്ഞാല്‍ കഥ ഇഷ്ടപ്പെട്ടില്ല. പക്ഷെ അത് സുരാജേട്ടന്റെ തെറ്റല്ല. കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ കഥ സുരാജേട്ടന് ഫസ്റ്റ് ഹാഫ് എല്ലാം ഓക്കെയായിരുന്നു, എന്നാല്‍ സെക്കന്‍ഡ് ഹാദിലാണ് പ്രശ്‌നം വന്നത്. അത് പക്ഷേ ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റായിരുന്നു. സിനിമ മുഴുവന്‍ പറഞ്ഞപ്പോള്‍ ഒരു ഡോക്യുമെന്ററി പോലെ തോന്നുന്നുവെന്നാണ് സുരാജേട്ടന്‍ പറഞ്ഞത്. സുരാജേട്ടന്‍ പറഞ്ഞത് ശരിയുമായിരുന്നു.
 
 പിന്നീടാണ് ഹെലന്റെ സംവിധായകന്‍ മാത്തുകുട്ടി സേവിയര്‍, ഹെലന്റെ റൈറ്റര്‍ അല്‍ഫര്‍ട്ട് കുര്യന്‍ എന്നിവര്‍ക്കൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റില്‍ കാര്യമായ റീവര്‍ക്ക് നടത്തുന്നത്. ഒന്നുകൂടി പൊളിച്ചെഴുതി. എങ്ങനെ യാത്ര ദുഷ്‌കരമാക്കാം. ഡ്രാമ എങ്ങനെ കൊണ്ടുവരാം എന്നതെല്ലാം ശ്രദ്ധിച്ചു. അങ്ങനെയാണ് ജയനെ കൈകൂലിക്കാരനാക്കുന്നത്. അതിനോടനുബന്ധിച്ച് മറ്റ് കാര്യങ്ങളും വന്നപ്പോള്‍ അതിന്റെ ഭംഗി കൂടി. റോണി വര്‍ഗീസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍