ഒരു കോളിന് അപ്പുറമുണ്ടാകുമെന്ന് വിശ്വസിച്ച ജേഷ്ഠ സഹോദരൻ, ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ, വേർപാട് ഉൾക്കൊള്ളാനാകുന്നില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

അഭിറാം മനോഹർ

ഞായര്‍, 26 ജനുവരി 2025 (10:35 IST)
Shafi- suraj
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഷാഫി നമ്മെ വിട്ടുപിരിഞ്ഞതിന്റെ സങ്കടത്തിലാണ് മലയാള സിനിമാലോകം. തന്റെ ആദ്യ സിനിമ മുതല്‍ ഏറെക്കാലം മലയാളികളെ രസിപ്പിച്ച സംവിധായകനായിരുന്നു ഷാഫി. നായക കഥാപാത്രങ്ങളേക്കാള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടന്മാര്‍ മൊത്തം സിനിമ തന്നെ കൊണ്ടുപോകുന്നത് ഷാഫി സിനിമകളുടെ ഒരു പ്രത്യേകതയായിരുന്നു.
 
 പുലിവാല്‍ കല്യാണത്തില്‍ മണവാളനും ധര്‍മേന്ദ്രയും മായാവിയില്‍ സ്രാങ്ക്, ചട്ടമ്പി നാടില്‍ ദശമൂലം ദാമു. നായക കഥാപാത്രങ്ങളേക്കാള്‍ കൈയ്യടി ലഭിച്ചത് ഈ വേഷങ്ങള്‍ക്കായിരുന്നു. അതിനാല്‍ തന്നെ സലീം കുമാറിന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയുമെല്ലാം സിനിമ കരിയറില്‍ വലിയ പ്രാധാന്യം ഷാഫി സിനിമകള്‍ക്കുണ്ട്. ഇപ്പോഴിതാ ഷാഫിയുടെ വിയോഗത്തില്‍ വിഷമം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ഷാഫിയുടെ നഷ്ടം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും എന്തിനും ഏതൊനും ഒരു കോളിന് അപ്പുറമുണ്ടാകുമെന്ന് വിശ്വസിച്ച ഒരു ജേഷ്ഠ സഹോദരനാണ് ഷാഫിയെന്നും സുരാജ് വെഞ്ഞാറമ്മൂട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
സുരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സര്‍ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചില്‍....
എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം..
അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നു എനിക്ക് അദ്ദേഹം..
എന്നെന്നും മലയാളികള്‍ എന്നെ ഓര്‍മിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യന്‍....
ഇനിയും ഉള്‍കൊള്ളാന്‍ ആകുന്നില്ല ഈ വേര്‍പാട്...
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍