ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷറഫ് ഹംസയും എക്സൈസ് പിടിയിലായതിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് നേരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം. 'ഇക്കയുടെ പിള്ളേരല്ലേ' എന്ന തരത്തിലാണ് ഇവരുടെ സൈബർ അറ്റാക്ക്. 'മട്ടാഞ്ചേരി മാഫിയ' തുടങ്ങി നിരവധി വിദ്വേഷ കമന്റുകളാണ് സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നും ഉയർന്നു വരുന്നത്. ആഷിഖ് അബു ഉൾപ്പെടെയുള്ളവരെയും സംഘപരിവാർ ലക്‌ഷ്യം വെക്കുന്നുണ്ട്. മമ്മൂട്ടിയാണ് ഇവരുടെ ഗ്യാങ്ങിന്റെ തലവൻ എന്നൊക്കെയാണ് സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം.
അതേസമയം, 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് സംവിധായകരെ പിടികൂടിയത്. ഇവർക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂവരെയും മെഡിക്കൽ എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്. പുലർച്ചെ രണ്ടിനാണ് സംഭവം. ലഹരി ഉപയോഗിക്കുന്നതിനു തൊട്ടുമുൻപാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റ് വളഞ്ഞത്.
കഞ്ചാവ് കേസിൽ പ്രമുഖരായ രണ്ട് സംവിധായകരെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തുവന്ന ഉടൻ ഇവർക്കെതിരെ ഫെഫ്ക നടപടിയെടുത്തു. ഇരുവരെയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയ്തു. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി.