മരിച്ചതോ കൊന്നുതള്ളിയതോ? വ്‌ളോഗർ ജുനൈദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സനൽ കുമാർ ശശിധരൻ

നിഹാരിക കെ.എസ്

ശനി, 15 മാര്‍ച്ച് 2025 (11:58 IST)
ഇന്നലെയാണ് വ്‌ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഒരു പീഡന പരാതിയിൽ അറസ്റ്റിലായതിന് ശേഷം വ്‌ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന വാർത്തയാണ് കണ്ടത്. നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സനൽ കുമാർ പറയുന്നു.
 
മലപ്പുറം മഞ്ചേരിയിലുണ്ടായ അപകടത്തിലാണ് ജുനൈദ് മരിച്ചത്. റോഡരികിലെ മൺകൂനയിൽ തട്ടി ജുനൈദിന്റെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
സംവിധായകന്റെ കുറിപ്പ്:
 
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ച് നാൾ മുമ്പ് ഒരു പീഡന പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് ക്യാംപെയ്ൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷേ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാൾ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
 
അയാളുടെ വ്‌ളോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്‌ളോഗ് എന്നില്ല. വ്‌ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞു നിൽക്കുമ്പോഴാണ് അയാൾ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നു പോലും അറിയില്ല. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമില്ല. അവർ അടുത്ത ഇരയെ തേടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍