15 സിനിമകള്‍ വേണ്ടെന്നുവച്ച് പ്രണവ് മോഹന്‍ലാല്‍, നടന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസനും വിശാഖും

കെ ആര്‍ അനൂപ്

ബുധന്‍, 10 ഏപ്രില്‍ 2024 (09:37 IST)
പ്രണവ് മോഹന്‍ലാല്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വര്‍ഷങ്ങള്‍ക്കുശേഷം ഏപ്രില്‍ 11ന് റിലീസ് ആകുമ്പോള്‍ പ്രണവിനെക്കുറിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഹൃദയം വിജയത്തിന് ശേഷം പ്രണവിനെ തേടി നിരവധി അവസരങ്ങള്‍ വന്നു. 15 സിനിമകള്‍ പ്രണവ് ഇതിനിടെ വേണ്ടെന്നുവെച്ചെന്ന് വിശാഖ് പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് പ്രണവിനെ കുറിച്ച് സംസാരിച്ചത്.
 
'ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. 15 സ്‌ക്രിപ്റ്റ് എങ്കിലും അവന്‍ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു. നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മള്‍ പോയാലും ഇവന്‍ റിജക്ട് ചെയ്യുമോ എന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റോറി കേട്ടപ്പോള്‍ ഇത് അപ്പു ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മള്‍ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ അപ്പൂന് ഇഷ്ടമായി'-എന്നാണ് വൈശാഖ് പറഞ്ഞത്.
 
പ്രണവിന്റെ അടുത്ത് കഥ പറയാന്‍ പോകുമ്പോള്‍ വിനീത് ശ്രീനിവാസനും ഡൗട്ടായിരുന്നു. ഹൃദയം സിനിമ കഴിഞ്ഞ് നെഗറ്റീവ് റോള്‍ ചെയ്യാനായിരുന്നു പ്രണവിന്റെ താല്പര്യമെന്ന് വിനീതിന് അറിയാമായിരുന്നു. എന്നാല്‍ അന്ന് സംഭവിച്ചത് വേറൊന്നായിരുന്നു. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോള്‍ തന്നെ പ്രണവ് ഇങ്ങോട്ട് ചോദിക്കുകയാണ് ഉണ്ടായത് എപ്പോഴാണ് തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടത് എന്ന്. അപ്പോഴാണ് പ്രണവ് സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തനിക്ക് മനസ്സിലായെന്ന് ഈ അഭിമുഖത്തിനിടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍