ക്രൂരമായ ചതിയാണ് ഉണ്ണി മുകുന്ദന്‍ ചെയ്തത്, അന്ന് എന്നോട് ചെയ്തതിന്റെ ശാപം പിന്തുടരും: സുനില്‍ പരമേശ്വരന്‍

നിഹാരിക കെ.എസ്

ശനി, 31 മെയ് 2025 (08:35 IST)
ഉണ്ണി മുകുന്ദനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടനെതിരെ മുൻമാനേജർ പരാതി നൽകിയതും അതുസംബന്ധിച്ച പ്രശ്നങ്ങളുമാണ് ഇതിന് കാരണം. ഇതിനിടെ ഇപ്പോഴിതാ, ഉണ്ണി മുകുന്ദനെതിരെ സുനിൽ പരമേശ്വരൻ രംഗത്ത്. സൂപ്പര്‍ ഹിറ്റ് ആയ ‘അനന്തഭദ്രം’ സിനിമയുടെ രണ്ടാം ഭാഗം നടക്കാത്തതിന് കാരണം നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്ന് നോവലിസ്റ്റ് സുനില്‍ പരമേശ്വരന്‍ ആരോപിച്ചു. 
 
ഷൂട്ടിങ് ഫിക്‌സ് ചെയ്ത് അനൗണ്‍സ് ചെയ്ത സമയത്ത് ‘ഭദ്രാസനം’ എന്ന സിനിമയില്‍ നിന്നും ഉണ്ണി മുകുന്ദന്‍ പിന്മാറി. പൃഥ്വിരാജ് ചെയ്തതിനേക്കാള്‍ ക്രൂരമായ ചതിയാണ് തന്നോട് ഉണ്ണി ചെയ്തത്. തന്റെ ജീവിതത്തിലെ ചതിച്ച പുരുഷനാണ് ഉണ്ണി മുകുന്ദന്‍. ഒരു വലിയ സിനിമയാണ് നടന്‍ തകര്‍ത്തത് എന്നാണ് സുനില്‍ പരമേശ്വരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമ മുടങ്ങിയത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് സുനില്‍ പരമേശ്വരന്‍ സംസാരിച്ചത്.
 
സുനിൽ പരമേശ്വരന്റെ വാക്കുകൾ:
 
എനിക്ക് ഉണ്ണി മുകുന്ദനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാം. എന്റെ അനന്തഭദ്രം എന്ന സിനിമ കഴിഞ്ഞ സമയത്ത്, അന്ന് മലയാള മനോരമയില്‍ വന്ന സര്‍പ്പസത്രം എന്ന നോവല്‍ സിനിമയാക്കാന്‍ മേജര്‍ രവി വന്നു. അത് മാടന്‍കൊല്ലി എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രശ്‌സത നിര്‍മ്മാണ കമ്പനിയായ വൈശാഖ മൂവീസ് അത് നിര്‍മ്മിക്കാനും തീരുമാനിച്ചു. രാജന്‍ ആണ് നിര്‍മ്മാതാവ്. ആ കഥ മലയാള മനോരമയില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ രാജന്‍ ചേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം നിര്‍മ്മാണം ഏറ്റെടുത്തു. പൃഥ്വിരാജിനെ നായകനാക്കി അഡ്വാന്‍സ് കൊടുത്തു. എനിക്കും അഡ്വാന്‍സ് കിട്ടി. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. ഷൂട്ടിങ് ദിവസം തീരുമാനിച്ച ശേഷം പൃഥ്വിരാജ് സിനിമയില്‍ നിന്നും പിന്മാറി. കാരണം എന്താണെന്ന് അറിയില്ല. മലയാള സിനിമയില്‍ എല്ലാവരും മരിച്ച് പൃഥ്വിരാജ് മാത്രമേ ഉള്ളുവെങ്കിലും ഇനി ഞാന്‍ ഒരിക്കലും അയാളുമായി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു.
 
പക്ഷെ ഈ പ്രോജക്ട് എങ്ങനെയെങ്കിലും സിനിമ ആക്കണമെന്ന് മേജര്‍ രവിക്ക് ഉണ്ടായിരുന്നു. മറ്റൊരു നടനെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ സുഹൃത്ത് ഒരു പയ്യനുണ്ട്, ലോഹിതദാസിന്റെ സിനിമയ്ക്ക് വേണ്ടി നോക്കിയ പയ്യനാണ്. ഗുജറാത്തിലുള്ള പയ്യനാണ്, കാണാന്‍ ഒക്കെ സുന്ദരനാണ് എന്ന് പറഞ്ഞു. നിര്‍മ്മാതാവ് ജോണി സാഗരിക വഴി ആ നടനെ ബന്ധപ്പെട്ടു. ജവഹര്‍ നഗറിലെ ഫ്‌ളാറ്റില്‍ ഉണ്ണി മുകുന്ദന്‍ വന്നു, എന്റെ കൂടെ താമസിച്ചു, ഞാന്‍ കഥ പറഞ്ഞു കൊടുത്തു. ഇദ്ദേഹത്തെ ചെന്നൈയില്‍ വിട്ട് ആക്ഷന്‍ എല്ലാം പഠിപ്പിച്ചു. എല്ലാം റെഡി ആയപ്പോള്‍ വൈശാഖ് മൂവീസിന്റെ ഓണര്‍ പറഞ്ഞു, ഈ നടനെ വച്ച് സിനിമ എടുത്താല്‍ നമുക്ക് തിയേറ്റര്‍ കിട്ടില്ല എന്നൊക്കെ പറഞ്ഞു. ഉണ്ണി മുകുന്ദന് ഇല്ലാത്ത കുറ്റങ്ങള്‍ ഒന്നുമില്ല. അങ്ങനെ ആ സിനിമ വേണ്ടെന്ന് വച്ചു. ഉണ്ണി മുകുന്ദന്‍ ഏറെ പ്രതീക്ഷിച്ച സിനിമയായിരുന്നു. രാത്രികളില്‍ അയാള്‍ കരയുകയായിരുന്നു. എനിക്ക് ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്നൊക്കെ അയാള്‍ ചോദിച്ചു. ഇനി ഞാനൊരു സിനിമ എടുക്കുകയാണെങ്കില്‍ തന്നെ നായകനാക്കുമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.
 
പിന്നീട് ഞാന്‍ കോഴിക്കോട് താമസിക്കുമ്പോള്‍, പല്ലവി മൂവീസിന്റെ സജിത്ത് എന്ന നിര്‍മ്മാതാവ് എന്നെ വന്നു കണ്ടു. ഞാന്‍ അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംസാരിച്ചു. അത് അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. പരസ്യകമ്പനി നടത്തിയ ജബ്ബാര്‍ കല്ലറയ്ക്കല്‍ സംവിധായകന്‍ ആകുന്നു. എന്നാല്‍ ആദ്യം മുതലേ സാമ്പത്തിക ബുദ്ധിമുട്ട് ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. എന്നാലും രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മ്മാതാവ് ഇതിന്റെ റൈറ്റ് വാങ്ങി. എനിക്ക് 50000 രൂപ തന്നിട്ട് എന്നോട് എഴുതി വാങ്ങി. ഉണ്ണി മുകുന്ദനും രണ്ട് ലക്ഷം രൂപ നല്‍കി ഷൂട്ടിങ് ആരംഭിച്ചു. മനോജ് കെ ജയനും ആ സിനിമയില്‍ അഭിനയിക്കാന്‍ തയാറായി. ഒരു ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിങ് ഫിക്‌സ് ചെയ്ത് അനൗണ്‍സ് ചെയ്ത സമയത്ത് ‘ഭദ്രാസനം’ എന്ന സിനിമയില്‍ നിന്നും ഉണ്ണി മുകുന്ദന്‍ പിന്മാറി.
 
ഉണ്ണിയെ നായകനാക്കാന്‍ ഞാന്‍ ആണ് പറഞ്ഞത്. പൃഥ്വിരാജ് ചെയ്തതിനേക്കാള്‍ ക്രൂരമായ ചതിയാണ് ചെയ്തത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ തയാറല്ലെന്ന് പറഞ്ഞു. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം തകര്‍ത്തത് ഉണ്ണി മുകുന്ദന്‍ ആണ്. പ്രേക്ഷകര്‍ കാത്തിരുന്ന ആ സിനിമ തകര്‍ത്തത് ഇപ്പോള്‍ കോലാഹലങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന ഉണ്ണി മുകുന്ദനാണ്. എന്റെ ജീവിതത്തിലെ ചതിച്ച പുരുഷനാണ് ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജിനോട് പറഞ്ഞ അതേ കാര്യം തന്നെയാണ് ഇദ്ദേഹത്തോടും ഞാന്‍ പറഞ്ഞത്. മലയാള സിനിമയില്‍ എല്ലാവരും മരിച്ച് ഉണ്ണി മുകുന്ദന്‍ മാത്രമേ ഉള്ളുവെങ്കിലും ഇനി ഒരു സിനിമയുമായി ഞാന്‍ വരില്ല എന്ന്. സിനിമാലോകത്ത് നടക്കാതെ പോയ വലിയ പ്രോജക്ടിന്റെ ഉത്തരവാദിത്വം ഉണ്ണി മുകുന്ദനുണ്ട്. പറഞ്ഞ വാക്ക് പാലിക്കാത്തതിനാല്‍, അദ്ദേഹത്തെ ഒരു ശാപം പിന്തുടരും. അദ്ദേഹം ചതി ചെയ്തതിലൂടെ ഒരു സിനിമ മുടങ്ങി, നിര്‍മ്മാതാവിനും വലിയ നഷ്ടം ഉണ്ടായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍