നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കാൻസർ ചികിത്സാർത്ഥം ഫെബ്രുവരി മാസം മുതൽ അദ്ദേഹം സിനിമയിൽ നിന്നും, പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലാണ് അദ്ദേഹം ചികിത്സയ്ക്കായി ഇടവേള എടുത്തത്.
'മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഒരുപാട് പേരുടെ പ്രാര്‍ഥന അതിന് പുറകില്‍ ഉണ്ട്. അദ്ദേഹവുമായിട്ട് ഞാന്‍ സംസാരിക്കാറുണ്ട്. ഇന്നലെയും ഈയടുത്തുമൊക്കെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും ഞങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാനുണ്ട്. എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു', മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, 'ബസൂക്ക'യാണ് മമ്മൂട്ടിയുടേതായി തിയേറ്ററിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ പ്രൊമോഷനും മറ്റു പരിപാടികൾക്കും അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലാണ് മമ്മൂട്ടി ചികിത്സ തേടിയത്. 'കളങ്കാവൽ' എന്ന ചിത്രത്തിൽ സയനൈഡ് മോഹൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതാണ് ഇനി മമ്മൂട്ടിയുടേതായുള്ള റിലീസ്.