ഞാന്‍ പവര്‍ ഗ്രൂപ്പില്‍ ഉള്ള ആളല്ല, അതേ കുറിച്ച് അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

രേണുക വേണു

ശനി, 31 ഓഗസ്റ്റ് 2024 (14:23 IST)
Mohanlal

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരസ്യ പ്രതികരണവുമായി മോഹന്‍ലാല്‍. വിവാദങ്ങളില്‍ അതിയായ സങ്കടമുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ലാല്‍ പറഞ്ഞു. 'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. 
 
' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. എല്ലാ മേഖലകളിലും അത്തരത്തിലൊരു കമ്മിറ്റി വേണം. ഇപ്പോഴത്തെ വിവാദങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുന്നതാകരുത്. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്. മലയാള സിനിമയിലെ ശുദ്ധീകരണത്തിനു വേണ്ടി സഹകരിക്കുമോ എന്ന ചോദ്യം പ്രസക്തമല്ല, സഹകരിക്കും. 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ്. 'അങ്ങനെ പാടില്ല, ഇങ്ങനെ വേണം' എന്നൊക്കെ അഭിപ്രായമുള്ളവര്‍ ഉണ്ട്. അതുകൊണ്ട് അവരൊക്കെ വരട്ടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇനിയും തുടരണം. പൂര്‍ണമായി സംഘടനയില്‍ നിന്ന് മാറിനില്‍ക്കുന്നില്ല,' മോഹന്‍ലാല്‍ പറഞ്ഞു. 
 
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരാമര്‍ശത്തിലും ലാല്‍ പ്രതികരിച്ചു. താന്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പില്‍ ഇല്ലെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നത് ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും ലാല്‍ പറഞ്ഞു. 'റിപ്പോര്‍ട്ടില്‍ ആധികാരികമായി സംസാരിക്കാന്‍ ഞാന്‍ ആളല്ല. വ്യക്തിപരമായ കാരണങ്ങളും സിനിമ തിരക്കുകളും കാരണമാണ് പ്രതികരണം വൈകിയത്. ഞാന്‍ രണ്ട് തവണ ഹേമ കമ്മിറ്റിയുടെ മുന്‍പില്‍ പോയി സംസാരിച്ചിട്ടുള്ള ആളാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ അവരോടു സംസാരിച്ചത്. 'അമ്മ' സംഘടന ഒരു കുടുംബം പോലെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. അല്ലാതെ ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളോ 'അമ്മ' സംഘടന മാത്രമോ അല്ല,' മോഹന്‍ലാല്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍