കമല്‍ ഹാസനെ വേദിയിലിരുത്തി തേവര്‍ മകന്‍ സിനിമക്കെതിരെ മാരി സെല്‍വരാജ്, ചര്‍ച്ചയായി സംവിധായകന്റെ വാക്കുകള്‍

വ്യാഴം, 22 ജൂണ്‍ 2023 (20:02 IST)
തമിഴ് സിനിമയിലെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായാണ് കമല്‍ഹാസന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം തേവര്‍ മകന്‍ വിശേഷിക്കപ്പെടുന്നത്. മിഷ്‌കിന്‍ അടക്കം ഒട്ടേറെ സംവിധായകര്‍ തങ്ങള്‍ പുതിയ സിനിമകള്‍ ചെയ്യുന്നതിന് മുന്‍പ് തേവര്‍ മകന്‍ കാണാറുണ്ടെന്നും തങ്ങളുടെ സിനിമ മെച്ചപ്പെടുത്താന്‍ അത് സഹായിക്കാറുണ്ടെന്നും മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ മാമന്നന്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ കമല്‍ഹാസനെ വേദിയിലിരുത്തി സിനിമയെ വിമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്.
 
തേവര്‍മകന്‍ ആദ്യമായി കാണുന്ന സമയത്ത് സിനിമ ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മാരി സെല്‍വരാജ് പറയുന്നു. മാമന്നന്‍ ചെയ്യാന്‍ തേവര്‍മകനും ഒരു കാരണമായി എന്ന് പറയാം. കര്‍ണന്‍, പരിയേറും പെരുമാള്‍ എന്നീ സിനിമകള്‍ ചെയ്യുന്നതിന് മുന്‍പും മാമന്നന്‍ ചെയ്യുന്നതിന് മുന്‍പും ഞാന്‍ തേവര്‍മകന്‍ കണ്ടിരുന്നു. എല്ലാ സംവിധായകരും അവരുടെ സിനിമകള്‍ ചെയ്യുന്നതിന് മുന്‍പ് ഈ സിനിമ കാണാറുണ്ട്. ഞാനും അത് തന്നെ ചെയ്തു. സിനിമ കണ്ടപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. സിനിമ ശരിയോ തെറ്റോ ആണെന്ന് എനിക്ക് മനസിലായില്ല. മാരി സെല്‍വരാജ് പറഞ്ഞു.
 
പുരോഗമനപരമായ നിലപാടുകളെ അവഗണിച്ചുകൊണ്ട് ജാതി അക്രമണങ്ങളെയും ജാതീയ ആചാരങ്ങളെയും മഹത്വവത്കരിക്കുന്ന സിനിമ എന്തുകൊണ്ട് ചെയ്തുവെന്ന് ഇതിന് മുന്‍പ് മാരി സെല്‍വരാജ് കത്തിലൂടെ കമല്‍ ഹാസനോട് ചോദിച്ചിരുന്നു. 1992ലാണ് കമല്‍ഹാസന്‍ തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ച സിനിമ പുറത്തിറങ്ങിയത്. ഭരതാനാണ് സിനിമ സംവിധാനം ചെയ്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍