Mammootty: ഇതുവരെ എന്നെ ഇവര്‍ കൈവിട്ടിട്ടില്ല, ഇനിയും വിടത്തില്ല; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

രേണുക വേണു

വ്യാഴം, 16 മെയ് 2024 (09:30 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ' തിയറ്ററുകളിലെത്തുകയാണ്. മേയ് 23 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. അതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണവും നടക്കുന്നത്. മമ്മൂട്ടി ഹിന്ദുത്വ വിരുദ്ധനും ജിഹാദി സിനിമകളുടെ അംബാസിഡറുമാണ് എന്ന തരത്തിലൊക്കെ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം നടത്തുകയാണ്. അതിനും ഇരട്ടിയിലേറെ ആളുകള്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനും ഇറങ്ങിയിരിക്കുന്നു. അതിനിടയിലാണ് ടര്‍ബോയുടെ പ്രചരണാര്‍ത്ഥം നടത്തിയ പരിപാടിയില്‍ പ്രേക്ഷകരില്‍ തനിക്കുള്ള വിശ്വാസത്തെ കുറിച്ച് മമ്മൂട്ടി വാചാലനായത്. 
 
42 വര്‍ഷമായി താന്‍ സിനിമയിലുണ്ടെന്നും പ്രേക്ഷകരുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ' എടുത്ത സിനിമകളില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ടര്‍ബോ. ചെലവാക്കിയതില്‍ കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്, കുറച്ചൊക്കെ പോയിട്ടുണ്ട്. എല്ലാം കൂടി ചേര്‍ത്താണ് ഇതില്‍ ഇട്ടിരിക്കുന്നത്. കുഴപ്പമാക്കി കളയരുത് (ചിരിക്കുന്നു) ഇതില്‍ മുടക്കിയത് തിരിച്ചു തന്നാല്‍ നമുക്ക് അടുത്തതിനു ഇറങ്ങാം. പ്രേക്ഷകരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. ഇവിടെ 42 കൊല്ലമായി, ഇവര്‍ എന്നെ കൈവിട്ടിട്ടില്ല. ഇനിയും വിടത്തില്ല,' മമ്മൂട്ടി പറഞ്ഞു. 
 


മറുനാടന്‍ മലയാളിയില്‍ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മമ്മൂട്ടി അഭിനയിച്ച 'പുഴു' എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍