'ഫാലിമി' തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറി,സിനിമയില്‍ ജോലി ചെയ്തിരുന്നവരൊക്കെ വഴിയാധാരമായിപ്പോയി, പെപ്പെക്കെതിരെ വീണ്ടും ജൂഡ് ആന്റണി

കെ ആര്‍ അനൂപ്

ചൊവ്വ, 2 ജനുവരി 2024 (10:21 IST)
ഒരു സിനിമയില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം നടന്‍ ആന്റണി വര്‍ഗീസ് പിന്മാറിയെന്ന ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ആന്റണി വര്‍ഗീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.
 
അന്ന് ആന്റണി വര്‍ഗീസ് പിന്മാറിയ സിനിമ ഫാലിമി ആയിരുന്നു എന്ന് ജൂഡ് ആന്റണി പറയുന്നു.
 
'ഞാനുപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വിഷമിച്ചുവെന്നല്ലാതെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ സത്യം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് ആ സിനിമയില്‍ നിന്ന് പിന്‍മാറി, ആ സിനിമയില്‍ ജോലി ചെയ്തിരുന്നവരൊക്കെ വഴിയാധാരമായിപ്പോയി, നിര്‍മ്മാതാവ് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ അപ്പോള്‍ സംവിധായകന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അവന്റെ ഭാവി പോകും. നിന്റെ സിനിമ എന്ന് പാക്കപ്പ് ആവുന്നോ അന്ന് ഞാന്‍ ഇത് പറയും എന്നായിരുന്നു പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് ഞാന്‍ പെപ്പെയുടെ കാര്യം പറഞ്ഞത്. അവന്റെ അനിയത്തീടെ കാര്യം പറഞ്ഞ് മാത്രമാണ് തെറ്റായി പോയത്.വക്കീല്‍ നോട്ടീസ് അയച്ചതിന് ശേഷമായിരുന്നു അവന്‍ പണം തിരികെ നല്‍കിയത്. ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ അവന്‍ മോശക്കാരനായിപ്പോകും. തിരക്കഥ പോരെന്ന് പറഞ്ഞാണ് അവന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഫാലിമി എന്ന ചിത്രത്തില്‍ നിന്നാണ് അവന്‍ പിന്‍മാറിയത്. ഞാനാണ് ആ സിനിമയ്ക്ക പേരിട്ടത്. എന്നെ കല്ലെറിഞ്ഞാലൊന്നും പ്രശ്‌നമില്ല. വേറെ ആളുകള്‍ പറയുന്നത് ഞാന്‍ ചിന്തിക്കാറില്ല. പാവപ്പെട്ടവനായാലും പണക്കാരനായാലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്നിട്ട് ഒരു വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരികെ നല്‍കാം എന്ന് പറയുന്നതില്‍ ഒരു ന്യായവും ഞാന്‍ കാണുന്നില്ല', ജൂഡ് ആന്റണി പറഞ്ഞു.
 
മനോരമ ന്യൂസ് മേക്കര്‍ പരിപാടിക്കിടെ ആയിരുന്നു ജൂഡ് ആന്റണി ആന്റണി വര്‍ഗീസിനെതിരെ രംഗത്ത് എത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍