തെലുങ്ക് നടൻ ഫിഷ് വെങ്കടിന്റെ ചികിത്സയ്ക്കായി 50 ലക്ഷം നൽകാമെന്ന് പറഞ്ഞ് സൂപ്പർതാരം പ്രഭാസ് വഞ്ചിച്ചുവെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായി. എന്നാൽ, യഥാർത്ഥത്തിൽ പ്രഭാസിന്റെ പേരിൽ ആരോ വെങ്കട്ടിനെ വിളിച്ച് പറ്റിക്കുകയായിരുന്നു. വെങ്കട്ടിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന നടന് വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഈ സമയത്താണ് ചികിത്സയ്ക്കായി പ്രഭാസിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് കുടുംബാംഗങ്ങൾ ആയിരുന്നു വെങ്കടിനെ അറിയിച്ചത്. എന്നാൽ ആ വാഗ്ദാനം വ്യാജമായിരുന്നുവെന്ന് പിന്നീട് ആണ് വ്യക്തമാകുന്നത്.
അതേസമയം തന്നെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ ഫിഷ് വെങ്കടിന് രണ്ട് ലക്ഷം രൂപ നൽകി. കൂടാതെ നടനും സംവിധായകനുമായ വിശ്വക് സെനും രണ്ട് രൂപയുടെ ചെക്ക് കൈമാറിയതായി കുടുംബം അറിയിച്ചിട്ടുണ്ട്. കോമഡി നെഗറ്റീവ് റോളുകളിലൂടെ തെലുഗു പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഫിഷ് വെങ്കട്. തെലങ്കാനയിലെ മത്സ്യത്തൊഴിലാളികൾ സംസാരിക്കുന്നതിനോട് സാമ്യമുളള പ്രാദേശിക ഭാഷാവകഭേദം ഉപയോഗിച്ചുവരുന്നതുകൊണ്ടാണ് നടൻ ഫിഷ് വെങ്കട് എന്ന പേരിൽ അറിയപ്പെടുന്നത്.