ഉണ്ണി മുകുന്ദൻ പറഞ്ഞതെല്ലാം കള്ളം? ചർച്ചകൾക്കൊടുവിൽ മുൻ മാനേജരുമായുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

നിഹാരിക കെ.എസ്

ഞായര്‍, 8 ജൂണ്‍ 2025 (08:01 IST)
നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫെഫ്ക. അമ്മയും ഫെഫ്കയും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. നാലു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണ് പ്രശ്നം പരിഹരിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. 
 
അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചർച്ചയ്ക്ക് നേതൃത്വം നൽകി. വിപിൻ മാനേജർ ആയിരുന്നില്ലയെന്നും, വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ചർച്ചയ്ക്കുശേഷം സംഘടനകൾ പറഞ്ഞു. 
 
അതേസമയം വിപിൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അതിൽ ഇടപെടില്ല എന്നും സംഘടനകൾ വ്യക്തമാക്കി. നടൻ ഉണ്ണി മുകുന്ദൻ മർദിച്ചു എന്നാരോപിച്ചാണ് വിപിൻ ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്കും എഡിജിപിക്കും പരാതി നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍