Empuraan Controversy: പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് ഫെഫ്കയുടെ പിന്തുണ

നിഹാരിക കെ.എസ്

ചൊവ്വ, 1 ഏപ്രില്‍ 2025 (09:38 IST)
എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജിനും നായകനായ മോഹന്‍ലാലിനും നേരെയുണ്ടായ ആർ.എസ്.എസ് അനുകൂലികളുടെ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഫെഫ്ക. ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയിലാണ് അധിക്ഷേപകങ്ങള്‍ക്കും ഭീഷണിയ്ക്കും മറുപടി നല്‍കിയിരിക്കുന്നത്.
 
സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമര്‍ശനം വ്യക്തി അധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും തങ്ങള്‍ക്ക് പറയാനുള്ളതെന്നും ഫെഫ്ക അറിയിച്ചു.
 
സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നുവെന്നും ഫെഫ്ക അറിയിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്.
 
കുറിപ്പിന്റെ പൂർണരൂപം:
 
എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ പൃഥ്വിരാജിനും മുഖ്യനടനായ ശ്രീ മോഹന്‍ലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമര്‍ശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. സാര്‍ത്ഥകമായ ഏതു സംവാദത്തിന്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാന്‍ അനുവദിക്കുക എന്നതാണ്. എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരേയും ഞങ്ങള്‍ ചേര്‍ത്തു നിര്‍ത്തുന്നു. ഉറക്കത്തില്‍ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാന്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, ‘നിങ്ങള്‍ക്കൊരാളെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.’ കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍