പിണറായിക്കും ഭാര്യയ്ക്കും 1.06 കോടിയുടെ നിക്ഷേപം, മുഖ്യമന്ത്രിയുടെ കയ്യിലുള്ളത് 10,000 രൂപ : സ്വത്ത് വിവരങ്ങൾ ഇങ്ങനെ

രേണുക വേണു

വെള്ളി, 20 മാര്‍ച്ച് 2026 (11:13 IST)
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടി ആകെയുള്ളത് 1.06 കോടി രൂപയുടെ നിക്ഷേപം.  ഇന്നലെ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുള്ളത്. 45.35 ലക്ഷം രൂപയുടെ നിക്ഷേപവും 78 സെന്റ് ഭൂമിയുമാണുള്ളത്. ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപവും 17 സെന്റ് ഭൂമിയുമാണുള്ളത്.
 
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യ സ്ഥാനാര്‍ഥിയാണ് മുഖ്യമന്ത്രി. ധര്‍മ്മടത്ത് നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. ഭാര്യ കമലയുടെ കയ്യില്‍ 5000 രൂപയും.  45.35 ലക്ഷം രൂപയുടെ നിക്ഷേപവും 78 സെന്റ് ഭൂമിയുമാണ് മുഖ്യമന്ത്രിക്കുള്ളത്. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപ നിക്ഷേപവും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
 
 ഭാര്യ കമലയ്ക്ക്  60,58,442 രൂപയുടെ നിക്ഷേപവും 17 സെന്റ് ഭൂമിയുമാണുള്ളത്. മലയാളം കമ്മ്യൂണിക്കേഷനില്‍ 20,000 രൂപയുടെ നിക്ഷേപവും കണ്ണൂര്‍ രാജ്യാന്തര വിമാനത്താളവത്തില്‍ 2 ലക്ഷത്തിന്റെ ഓഹരികളുമുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വര്‍ണാഭരണവുമുണ്ട്. പിണറായിക്കെതിരെ 3 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
 
സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, എ.എന്‍. ഷംസീര്‍, കെ.കെ. രാഗേഷ് എന്നിവരും ഇടതുജനാധിപത്യ മുന്നണി നേതൃത്വവും പത്രിക സമര്‍പ്പണ വേളയില്‍ പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍