ചെന്നൈ: ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട പരിശോധന കടുപ്പിച്ച് ഇ.ഡി. നടൻ ദുൽഖർ സൽമാന്റെ രണ്ട് വീടുകളിലും ഇ.ഡി പരിശോധന നടത്തി. പിന്നാലെ, പരിശോധന ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെററിലേക്കും വ്യാപിപ്പിച്ചു. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ്.
എട്ട് ഉദ്യോഗസ്ഥർ ചെന്നൈ ഗ്രീൻ റോഡിലെ ഓഫീസിലെത്തി. സൂപ്പർഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകൾ ഉൾപ്പെടെ നിർമ്മിച്ചത് വേഫെറർ ഫിലിംസ് ആണ്. ഇന്ന് രാവിലെ മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ഒരേസമയം 17 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.