ഭൂട്ടാൻ വാഹനക്കടത്ത്; കസ്റ്റംസിന് പിന്നാലെ ദുൽഖർ സൽമാന്റെ വീട്ടിൽ ഇ.ഡി പരിശോധന

നിഹാരിക കെ.എസ്

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (09:20 IST)
കൊച്ചി: ഭൂട്ടാൻ വാഹന കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധനയുമായി ഇ.ഡി. 17 ഇടങ്ങളിൽ ഒരേസമയമാണ് പരിശോധന. മമ്മൂട്ടി താമസിച്ചിരുന്ന പഴയ വീട്, കടവന്ത്രയിലെ പുതിയ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ്. കടവന്ത്രയിലെ പുതിയ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.
 
ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന കാറുകൾ വാങ്ങിയെന്നതാണ് ദുൽഖറിനെതിരായ കേസ്. അദ്ദേഹത്തിന്റെ വാഹനങ്ങൾ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേ ദുൽഖർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് ഇഡി റെയ്ഡ്.
 
ഇതേ കേസിൽ ഉൾപ്പെട്ട നടൻ അമിത് ചക്കാലയ്ക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, ചില വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും ഇഡിയുടെ മിന്നൽ പരിശോധന നടക്കുന്നുണ്ട്. അമിത് ചക്കാലയ്ക്കലിന്റെ വാഹനവും പിടിച്ചെടുത്തിരുന്നു. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങൾക്കു പുറമെ ചെന്നൈയിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വാർത്തകളിൽ പറയുന്നത്.
 
അതേസമയം, ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരി​ഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടു നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍