'അതെന്റെ ഭാഗ്യ നമ്പർ ആണ്, അവിടെ തന്നെ റൂം വേണം': നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നന്ദു

നിഹാരിക കെ.എസ്

ബുധന്‍, 18 ജൂണ്‍ 2025 (09:49 IST)
മലയാള സിനിമയിലെ ഐക്കോണിക് നടിമാരില്‍ ഒരാളാണ് കല്‍പ്പന. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കൽപ്പന, 2016 ലാണ് മരണപ്പെടുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു താരം. ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കല്പ്പനയുടെ വിടവ് ഒരുകാലത്തും മലയാള സിനിമയ്ക്ക് നികത്താൻ കഴിയുന്നതല്ല. 
 
കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നു പോകവെയാണ് അപ്രതീക്ഷിതമായി മരണം അവരെ തേടിയെത്തുന്നത്. ഇപ്പോഴിതാ കല്‍പ്പനയെക്കുറിച്ചുള്ള നടന്‍ നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കല്‍പ്പന ചില ശീലങ്ങളുണ്ടായിരുന്നുവെന്നാണ് നന്ദു പറയുന്നത്. കല്‍പ്പനയ്ക്ക് ഭാഗ്യ നമ്പര്‍ എന്നൊക്കെയുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. എന്നാല്‍ അതേ നമ്പര്‍ മുറിയില്‍ കിടന്നാണ് അവര്‍ മരിക്കുന്നതെന്നാണ് നന്ദു പറയുന്നത്.
 
''കല്‍പ്പനയ്ക്ക് ചില ശീലങ്ങളുണ്ട്. 106 എന്ന റൂം വേണം. ടോട്ടല്‍ എഴ് വരണം, നടുവില്‍ സീറോയും വേണം. രണ്ട് പ്രാവശ്യം ഷോയ്ക്ക് പോയപ്പോഴും ഞാനായിരുന്നു കോര്‍ഡിനേറ്റര്‍. ഞാന്‍ ആണ് ആദ്യം റിസപ്ഷനില്‍ ചെന്ന് താക്കോലൊക്കെ വാങ്ങുക. ആദ്യം തന്നെ റൂം നല്‍കുക കല്‍പ്പനയ്ക്കാണ്. നമ്പര്‍ നോക്കിയിട്ടാകും കൊടുക്കുക. നന്ദുവിനെ ഏല്‍പ്പിച്ചത് നന്നായെന്ന് പറയും. അതിന് ശേഷമാണ് ജഗതി ചേട്ടനും നെടുമുടി വേണു ചേട്ടനുമൊക്കെ കൊടുക്കുക. അവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറഞ്ഞാണ് 106-ാം നമ്പര്‍ മുറിയെടുക്കുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ 106-ാം നമ്പര്‍ മുറിയില്‍ കിടന്നാണ് അവര്‍ മരിക്കുന്നതും'' എന്നാണ് നന്ദു പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍