ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അമരക്കാരന്‍ ലളിത് മോഡി വാതുവയ്പ് ഉള്‍പ്പടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ആറു മാസം മുന്‍പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോടികള്‍ മാറിമറിയുന്ന ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സുതാര്യത നിലനില്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ രണ്ട് ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ലളിത് മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നുവെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ് ശൃംഖലയായ ബെറ്റ്ഫെയറുമായി മോഡിയുടെ അടുത്ത ബന്ധു ഗൗരവ് ബര്‍മന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാതുവയ്പു നിയമവിധേയമായ യുകെയിലാണ് ബെറ്റ്ഫെയര്‍ പ്രവര്‍ത്തിക്കുന്നത്. ലളിത് മോഡിയുടെ ഇ- മെയില്‍ പരിശോധിച്ചാണ് ഇത്തരം വസ്‌തുതകള്‍ മനസിലാക്കിയതെന്ന് ആദായനികുതി റിപ്പോര്‍ട്ടില്‍ പറയുന്നു. ബെറ്റ്ഫെയര്‍ ഇന്ത്യയില്‍ കസിനോ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുണ്ട്. മോഡിയുടെ ഇ-മെയിലില്‍ നിന്നു തന്നെയാണ് ആദായ നികുതി വകുപ്പിന് മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്.
ഐപിഎല്ലിലെ മൂന്ന് ടീമുകളില്‍ മോഡിക്ക് ഓഹരികളുണ്ട്. മൗറീഷ്യസ് മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ ലളിത് മോഡിക്ക് നിക്ഷേപമുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃതമായ ഭൂമി ഇടപാടുകളില്‍ മോഡി ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ് മോഡി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഐ പി എല്ലിന് മുന്‍പ് ബി സി സി ഐ ഭാരവാഹി മാത്രമായായിരുന്ന മോഡിയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റ്, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക, മെഴ്സിഡസ്-എസ് ക്ലാസ് കാറുകളുടെയും ബിഎംഡബ്ലിയു കാറുകളുടെയും നീണ്ട നിര എന്നിവ സ്വന്തമായുണ്ട്.
PRO
ഐപിഎല്‍ രൂപീകരണ ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് സംഘടിപ്പിക്കപ്പെട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍സിന്റെ ഉടമകളെന്ന് അറിയപ്പെടുന്നത് മനോജ് ബദാലെ, മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റ്, രഞ്ജിത് താക്കറെ എന്നിവരാണ്. 25 ശതമാനം ഓഹരികള്‍ സുരേഷ് ചെല്ലാറാമിനാണ്. സുരേഷ് മോഡിയുടെ ഉറ്റബന്ധുവാണ്. ആദ്യ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജ്സഥാന്‍ റോയല്‍സ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു വിജയിക്കുകയും ചെയ്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 55% ഓഹരികളാണ് ഷാരൂഖ് ഖാനിനുള്ളത്. ബാക്കി 45% ഓഹരി ജൂഹി ചൗളയുടെ ഭര്‍ത്താവ് ജെ മേത്തയുടെ പേരിലാണ്. ജെ മേത്തയുടെ കമ്പനിയായ ദി സീ ഐലന്‍ഡ്സ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് മൗറീഷ്യസിലാണ്. മേത്തയുടെ പിന്നില്‍ മോഡിയാണെന്നാണ് ആരോപണം.
നെസ് വാഡിയ, മൊഹിത് ബര്‍മന്‍, പ്രീതി സിന്‍റ, കരണ്‍ പോള്‍ എന്നിവരാണ് പഞ്ചാബ് കിംഗ്സ് ഇലവന്റെ ഉടമസ്ഥര്‍. എന്നാല്‍ 100% ഓഹരിയും ഇവരുടെ പേരിലാണെന്ന് ഉറപ്പു പറയാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല. ഡല്‍ഹി ആസ്ഥാനമായ ബിപിഒ കമ്പനിയായ നെറ്റ്‌ലിങ്ക് ബ്ലൂ ഉടമ ആകാശ് അറോറയ്ക്ക് പഞ്ചാബിന്റെ ഓഹരി ഉണ്ടെന്ന് ആരോപണമുണ്ട്. അറോറ മോഡിയുടെ ബിനാമിയാണെന്നാണ് ആരോപണം. മൊഹിതിന്റെ സഹോദരന്‍ ഗൗരവ് ബര്‍മന്‍ ലളിത് മോഡിയുടെ ഉറ്റബന്ധുവിനെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് ടീമില്‍ ഓഹരി ഉണ്ടെന്ന് ഗൗരവ് ബര്‍മന്‍ സമ്മതിക്കുന്നുണ്ട്.
ഇതൊക്കെ സര്‍ക്കാര്‍ അന്വേഷിക്കുന്നതിനു മുമ്പു തന്നെ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. എന്നാല്‍, കപില്‍ ദേവിന്റെ ഐസിഎല്‍ തകര്‍ക്കാനുള്ള വ്യഗ്രതയില്‍ ബിസിസിഐ എല്ലാത്തിനും നേരെ കണ്ണടച്ചു. കേന്ദ്ര കൃഷിമന്ത്രിയും അടുത്ത ഐസിസി തലവനുമായ ശരദ് പവാറിന്‍റെ പിന്തുണയാണ് എല്ലാ സമയത്തും മോഡിയ്ക്ക് പിന്‍ബലമായത്. മോഡിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരുന്നതിനും കാരണം ഇതു തന്നെയാണ്.
അടുത്ത ഐ സി സി തലവനാവണമെങ്കില്‍ പവാറിന് മോഡിയുടെ മണി പവര്‍ വേണം. പവാര്‍ സ്ഥാനമൊഴിയുമ്പോള്‍ ബി സി സി ഐ വൈസ് പ്രസിഡന്‍റ് കൂടിയായ ലളിത് മോഡിയ്ക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇതിനെതിരെ ബി സി സി ഐയില്‍ തന്നെ ചിലര്‍ കച്ച മുറുക്കിയതോടെ മോഡിയുടെ വീഴ്ച അനിവാര്യമാണെന്ന കണക്കുക്കൂട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍.
റിപ്പോര്‍ട്ടിലെ ചില പ്രധാന കണ്ടെത്തലുകള്‍:
1. ലളിത് മോഡിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കുറഞ്ഞത് മൂന്ന് ഐപിഎല്‍ ടീമുകളിലെങ്കിലും നിക്ഷേപമുണ്ട്. ( രാജസ്ഥാന്‍ റോയല്‍സ്, കിങ്ങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്).
2. ആദ്യ രണ്ട് ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ലളിത് മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നു.
3. മോഡിക്കു താല്‍പര്യമുള്ള ഐപിഎല്‍ ടീമുകള്‍ക്കു വേണ്ടി മല്‍സരഫലം മാറ്റിമറിക്കപ്പെട്ടു.
4. രാജസ്ഥാനില്‍ ക്രമവിരുദ്ധമായ വന്‍ ഭൂമി ഇടപാടുകള്‍ മോഡി നടത്തിയിട്ടുണ്ട്.
5. വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രൂപീകരിച്ച കമ്പനികള്‍ വഴി കണക്കില്‍ പെടാത്ത കോടി കണക്കിനു രൂപയുടെ കൈമാറ്റം നടത്തി.
6. കള്ളപ്പണം സ്വരൂപിക്കലും വെളുപ്പിക്കലും നിര്‍ബാധം നടക്കുന്നു.