സ്പോര്‍ട്സും മലയാളി കരുത്തും

PROPRO
പരമ്പരാഗത ഇനമായ അങ്കപ്പയറ്റുകള്‍ മുതല്‍ കായികമത്സരങ്ങള്‍ക്ക് ആവേശം നല്‍കിയ സംസ്ക്കാരമാണ് കേരളത്തിന്‍റേത്. വിദേശാധിപത്യത്തിനു കീഴില്‍ നിന്നും ഒരു സങ്കര കായിക സംസ്ക്കാരം രൂപപ്പെട്ടപ്പോള്‍ പോലും മത്സരങ്ങളുടെ ആവേശങ്ങള്‍ കേരളജനത നെഞ്ചോട് ചേര്‍ത്തു.

ആദ്യ തലമുറയില്‍ നിന്നും മത്സരാവേശം പകര്‍ന്നു ലഭിച്ച കേരളീയര്‍ ഇംഗ്ലീഷുകാര്‍ പഠിപ്പിച്ച കളികളില്‍ വരെ ഈ ആവേശം വരച്ചു ചേര്‍ത്തുകളഞ്ഞു. അതാണ് കേരള മൈതാനങ്ങളില്‍ ഫുട്ബോളിനും വോളിബോളിനും ബാസ്കറ്റ്ബോളിനും അത്‌ലറ്റിക്സിനും ക്രിക്കറ്റിനുമെല്ലാം പിന്നാല്‍ മലയാളി ഉണ്ടാകുന്നത്.

ട്വന്‍റി 20 ലോകകപ്പ് നേട്ടത്തിനുടമയായ ശ്രീശാന്തും ഇന്ത്യന്‍ വോളിബോളിന്‍റെ എക്കാലത്തെയും മികച്ച ഓര്‍മ്മയായ ജിമ്മി ജോര്‍ജ്ജും ഇന്ത്യയുടെ ഏറ്റവും വലിയ മലയാളി കായിക കരുത്താണ്. അനേകം കായിക ഇനങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് പെരുമ ഉണ്ടെങ്കിലും രാജ്യാന്തര തലത്തിലേക്ക് കേരള കായിക ഭൂപടത്തെ ഉയര്‍ത്തിയത് പലപ്പോഴും അത്‌ലറ്റിക്സ് ആയിരുന്നു.

ഈ ഇനത്തോടുള്ള കേരളത്തിന്‍റെ ഈ പ്രത്യേക വാത്സല്യമാണ് എല്ലാത്തലമുറയിലും ഒളിംപിക്സിലെ ഇന്ത്യന്‍ പതാകയ്ക്ക് പിന്നില്‍ കേരളീയര്‍ ഉണ്ടാകാന്‍ കാരണം. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ കേരളീയന്‍ സുരേഷ്ബാബു മുതല്‍ ബീജിംഗില്‍ ഇന്ത്യയ്ക്കായി ബീജിംഗില്‍ ഇറങ്ങിയ പ്രീജ വരെ തടയില്ലാതെ ആ നിര നീളുന്നതായി കാണാം. നാട്ടില്‍ നിന്നല്ലെങ്കില്‍ മറ്റൊരിടത്ത് നിന്നെങ്കിലും ഒളിമ്പിക്സില്‍ മലയാളി ഉണ്ടാകും.

1924 ലെ പാരീസ് ഒളിമ്പിക്സിലൂടെ ലോകകായികമേളയിലെ ആദ്യ മലയാളി അത്‌ലറ്റ് 110 മീറ്റര്‍ ഹര്‍ഡില്‍‌സ് താരം സി കെ ലക്‍ഷ്മണന്‍ ആണ്. എങ്കിലും കേരളസംസ്ഥാനത്ത് നിന്നും ഒളിമ്പിക്സിലെത്തിയ ആദ്യ മലയാളി ഹൈ ജമ്പ് താരം സുരേഷ് ബാബുവായിരുന്നു. 1972 മ്യൂണിക്ക് ഒളിമ്പിക്സില്‍ പങ്കെടുത്ത സുരേഷ് ബാബു ഏഷ്യന്‍ ഗെയിംസിലെ മികവിലൂടെയാണ് ഒളിമ്പിക്സിലേക്ക് ഉയര്‍ന്നു വന്നത്.

PROPRO
ഏഷ്യന്‍ ഗെയിംസില്‍ 1974 ല്‍ ടെഹ്‌റാനില്‍ ഡെക്കാത്‌ലണില്‍ വെങ്കലം നേടിയ താരം 1978 ല്‍ ബാങ്കോക്കില്‍ സ്വര്‍ണ്ണം നേടി. ടെഹ്‌റാനില്‍ സുരേഷ് ബാബുവിനൊപ്പം പങ്കെടുത്ത ടി സി യോഹന്നാന്‍ അതേ സമയം ഏഷ്യന്‍ ചരിത്രം ലോംഗ് ജമ്പില്‍ തീര്‍ത്തുകളഞ്ഞു. ദേശീയ റെക്കോഡ് കാരനായിരുന്ന യോഹന്നാന്‍ 8.07 മീറ്റര്‍ ചാടി. എന്നിരുന്നാലും 1976 മോണ്ടി റീയാല്‍ ഒളിമ്പിക്സിലായിരുന്നു ടി സി യോഹന്നാന്‍ പങ്കെടുത്തത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റ് പി ടി ഉഷയുടെ സാന്നിദ്ധ്യം 1980 മോസ്ക്കോ ഒളിമ്പിക്സില്‍ വച്ചായിരുന്നു.1996 അറ്റ്‌ലാന്‍റയില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സില്‍ ഉഷ പങ്കെടുത്തു. ഇതില്‍ 1984 ലെ ലോസ് ഏഞ്ചത്സ് ഒളിമ്പിക്സില്‍ തലനാരിഴയ്ക്ക് 400 മീറ്റര്‍ ഹര്‍ഡില്‍‌സില്‍ മൂന്നാം സ്ഥാനം നഷ്ടമായതാണ് ഉഷയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരന്തമായ ഓര്‍മ്മ.

1974 ല്‍ രൂപീകൃതമായ സ്പോര്‍ട്സ് കൌണ്‍സില്‍ വനിതകള്‍ക്കായി സ്പോര്‍ട്സ് സ്കൂള്‍ ഒരുക്കിയപ്പോള്‍ കോഴിക്കോട്ട് നിന്നും പ്രവേശനം ലഭിച്ച ഏക താരം ഉഷയായിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയര്‍ന്ന പയ്യോളി എക്സ്പ്രസ്സ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത് ഏഷ്യന്‍ ഗെയിംസുകളിലാണ്. നാല് വെള്ളിയും ഒരു സ്വര്‍ണ്ണവും നേടിയാ‍ണ്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം നടത്തിയിട്ടുള്ള ഒരേയൊരു ഇന്ത്യാക്കാരി എന്ന പേരിലാണ് അഞ്ജു ബോബി ജോര്‍ജ്ജ് ശ്രദ്ധേയയാകുന്നത്. 2003 ല്‍ പാരീസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടിയ അഞ്ജു അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ മീറ്റില്‍ വെള്ളി മെഡലും നേടി. 2004 ഏതന്‍സിലും 2008 ബീജിംഗിലും മത്സരിച്ച അഞ്ജുവിന്‍റെ ദു:സ്വപ്നം ബീജിംഗിലെ മൂന്ന് ചാട്ടവും ഫൌളായതാണ്.

അത്‌ലറ്റിക്സില്‍ ഉഷയോടൊപ്പം തന്നെ വളര്‍ന്നു കയറിയ താരമാണ് 1984 ലോസ് ഏഞ്ചല്‍‌സില്‍ 800 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷൈനി വില്‍‌സണ്‍. ഒളിമ്പിക്സില്‍ ആദ്യമായി സെമി ഫൈനലില്‍ കടന്ന ഇന്ത്യന്‍ അത്‌ലറ്റായ ഷൈനി നാല് ഒളിമ്പിക്സുകളിലാണ് ഇന്ത്യന്‍ നിറമണിഞ്ഞത്. 1984 ലോസ്ഏഞ്ചത്സ്, 1988 ല്‍ സോള്‍‍, 1992 ബാഴ്‌സിലോണ, 1996 അറ്റ്‌ലാന്‍റ. വ്യത്യസ്തമായ നിരവധി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മെഡലുകളേക്കാള്‍ തിളക്കം ഷൈനി ഏഷ്യന്‍ ഗെയിംസുകളില്‍ നേടിയ ഒരു സ്വര്‍ണ്ണത്തിനു വെള്ളിക്കും ഉണ്ട്.

PROPRD
ഒളിമ്പിക്സില്‍ തെളിഞ്ഞ കേരള താരങ്ങളില്‍ 1984 ഒളിമ്പിക്സില്‍ 4X400 മീറ്ററില്‍ മത്സരിച്ച എം ഡി വത്സമ്മയും 1988 സോള്‍ ഒളിമ്പിക്സില്‍ മത്സരിച്ച 400 മീറ്റര്‍ താരം മേഴ്സിക്കുട്ടനും 1996 അറ്റ്ലാന്‍റ, 2004 ഏതന്‍സ്, 2000 സിഡ്നി എന്നിവിടങ്ങളില്‍ മത്സരിച്ച ബീനാമോളും 2004 ഏതന്‍സില്‍ മത്സരിച്ച സഹോദരന്‍ ബിനുവുമെല്ലാം ഉണ്ട്.

2004 ഏതന്‍സില്‍ 4 x 400 മീറ്ററില്‍ മത്സരിച്ച ചിത്രാ കെ സോമന്‍, 2008 ബീജിംഗില്‍ 10000 മീറ്ററില്‍ മത്സരിച്ച ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ നേട്ടക്കാരി പ്രീജാ ശ്രീധരന്‍, 2008 ബീജിംഗില്‍ 4x400 മീറ്റര്‍ മത്സരിച്ച സിനിജോസ് ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ച പുരുഷ താരം രഞ്ജിത്ത് മഹേശ്വരിയില്‍ വരെ എത്തി നില്‍ക്കുന്നു മലയാളത്തിന്‍റെ അത്‌ലറ്റിക്സ് പ്രശസ്തി.

അത്‌ലറ്റിക്സ് മാറ്റി നിര്‍ത്തിയാല്‍ പിന്നെയുമുണ്ട് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കായിക ഭൂപടത്തിലേക്ക് എത്തിച്ച മലയാളികള്‍. ഇന്ത്യന്‍ നാല് തവണ ഒളിമ്പിക്സില്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ ആറ് മലയാളികളും കളിച്ചിരുന്നു. തോമസ് വര്‍ഗീസ്, തിരുവല്ല പാപ്പന്‍, എസ് എസ് നാരായണന്‍, ടി അബ്ദുള്‍ റെഹ്മാന്‍, ഒ ചന്ദ്രശേഖരന്‍, എം ദേവദാസ് എന്നിവരായിരുന്നു ഒളിമ്പിക്സ് ഫുട്ബോളില്‍ ബൂട്ട് കെട്ടിയവര്‍‍.

ഹോക്കിയില്‍ പങ്കെടുത്ത മാനുവല്‍ ഫ്രെഡറിഡിക്സിനെയും ഓര്‍മ്മിക്കാം. 1952 ഹെല്‍‌സിങ്കിയില്‍ കേരളത്തില്‍ നിന്നും 400 മീറ്ററില്‍ മത്സരിക്കാന്‍ ഇറങ്ങിയ ഇവാന്‍ ജേക്കബുമെല്ലാം ഒളിമ്പിക്സിലെ കേരള സാന്നിദ്ധ്യങ്ങളാണ്.ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പോളം വളര്‍ന്നില്ലെങ്കിലും ദക്‍ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കേള്‍ക്കുന്ന ഇന്ത്യന്‍ ഫുട്ബോളിലെ മലയാളി പേരുകളാണ് വി പി സത്യനും ഐ എം വിജയനും എന്‍ പി പ്രദീപുമെല്ലാം.

മികച്ച താരങ്ങളെ കണ്ടെത്തി അവരെ വളര്‍ത്തി അന്യ സംസ്ഥാനങ്ങള്‍ക്കും വിവിധ ടീമുകള്‍ക്കും സംഭാവന ചെയ്യുന്ന പാരമ്പര്യമാണ് കേരളത്തിന്‍റേത്. കേരളം സംസ്ഥാനമായി രൂപാന്തര പെട്ടതിനു ശേഷം പിന്നെയും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളാ സ്പോര്‍ട്സ് കൌണ്‍സില്‍ രൂപീകൃതമാകുന്നത്.

സ്പോര്‍ട്സിനു വിപുലമായ സൌകര്യങ്ങള്‍ നല്‍കാന്‍ ബദ്ധ ശ്രദ്ധാലുക്കളാണ് അധികാരികളും കേരളാ സ്പോര്‍ട്സ് കൌണ്‍സിലും. 330 കുട്ടികള്‍ അടങ്ങുന്ന 21 സ്പോര്‍ട്സ് സ്കൂള്‍ ഹോസ്റ്റലുകളും 299 കുട്ടികല്‍ അടങ്ങുന്ന 32 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ കോളേജുകളോട് ചേര്‍ന്നും 214 കുട്ടികള്‍ അടങ്ങുന്ന ഏഴ് സെണ്ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളും നിലവിലുണ്ട്.

ഉത്തരേന്ത്യന്‍ ലോബികള്‍ മൂലം തങ്ങള്‍ക്ക് അപ്രാപ്യമെന്ന് കേരള ജനത പണ്ട് മുതല്‍ക്ക് കരുതി പോന്ന ക്രിക്കറ്റില്‍ പോലും ഇന്ന് കേരളമുണ്ട്. ജി ജി രാജയെ പോലെയുള്ള മഹാരഥന്‍‌മാരും ഡിപ്പാര്‍ട്ട്മെന്‍റ് ടീമുകള്‍ക്ക് നേതൃത്വം കൊടുത്ത അധികാരികളും കേരളത്തെ കായിക ഭൂപടത്തിലേക്ക് ഉയര്‍ത്താന്‍ നടത്തിയ നിര്‍ലോഭമായ ശ്രമങ്ങളും കേരള കായിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്മരിക്കപ്പെടും.