മേദിനി അമ്മായി നേരെ തെക്കേ കെട്ടിലേക്കാണോടിപ്പോയത്. കേശുകനമ്മാവനെ കുലുക്കി വിളിച്ചു : "ദേ, നോക്ക്യേ, ആ പെണ്ണിന്‍റെ മുടി'
നീണ്ടു വന്നൊരു കൂര്‍ക്കത്തിന്‍റെ സ്ഥായിയില്‍ കേശുകനമ്മാവന്‍ പൂണ്ടു കിടന്നു.
കുളികഴിഞ്ഞ് ഈറന്‍ പകരുന്നതിനിടയിലാണ് അളവേണിയതു കണ്ടത്. ഇടതൂര്‍ന്ന്, ചന്തിയും കവിഞ്ഞ് കിടക്കുകയാണ് മുടി. കുനിഞ്ഞു നിന്നാല്‍ തറയില്‍ മുട്ടും. നിലക്കണ്ണാടിയുടെ മുന്നില്‍ മുടി മുന്നേലിക്കിട്ട് ഏറെനേരം അവള്‍ അതിശയിച്ചു നിന്നു.
ബി.എ. മലയാളം ക്ളാസില്‍ പിന്‍ബഞ്ചിലിരുന്ന ലാലാമ്മയാണത് കണ്ടത്. "നോക്ക്യേ', ലീലാമ്മ അടുത്തിരുന്ന രതിപ്രിയയെ തോണ്ടി. "അളിവേണീടെ മുടി-'
രതിപ്രിയ നോക്കി. ഇരിപ്പിടം കവിഞ്ഞ് കിടക്കുകയാണ്. "വെച്ചു കെട്ടാ', രതിപ്രിയ തീര്‍ത്തു പറഞ്ഞു. "അല്ലാണ്ട് ഒറ്റ ദിവസം കൊണ്ട് മുടി വളര്വേ'? "വാര്‍ മുടിയാവും', ലീലാമ്മ ഒച്ചയടക്കി.
""ആ തുളസിക്കതിര് ചൂടീരിക്കുന്ന കണ്ടോ?' അവിടെ കന്പി സ്ളൈഡ് വച്ച് കുത്തീരിക്യാ. അറിയാത്ത മട്ടില്‍.'
"നേര്ന്നെ', രതിപ്രിയ ശരിവച്ചു.
ക്ളാസ് കഴിഞ്ഞതും അടുത്തിരുന്ന ദേവയാനിയോടായി രതിപ്രിയ പറഞ്ഞു. "അല്ലാ , ദേവയാന്യേ, ഒറ്റ ദിവസം കൊണ്ട് ആര്‍ക്കേലും അരയ്ക്കൊപ്പം മുടി വളര്വോ?'
"ചെലര്‍ക്ക് വളരും.' ലീലാമ്മ ഇടപെട്ടു. "ഒറ്റവലിയ്ക്ക് ഊര്‍ന്നുപോയെന്നും വരും. നല്ല ശിവകാശിത്തിരുപ്പന്‍.'
പിന്നില്‍ രതിപ്രിയയുടെയും കൂട്ടരുടെയും ചിരി ഉയര്‍ന്നു. അളിവേണി അതു കേള്‍ക്കാത്ത മട്ടില്‍ മാലിനിയെയും കൂട്ടി പുറത്തിറങ്ങി. കാന്പസിലെ കശുമാവുകളുടെ തണലുപറ്റി നടക്കുന്നേരം മാലിനി ചോദിച്ചു. "അല്ലാ , നിനക്കെന്താ പറ്റീത്, വേണ്യേ?'
"അതാ എനിക്കും അറിയാത്തെ, ന്‍റെ മാലിനി,' അളിവേണി അവളെ നോക്കി. "കേശുകനമ്മാവന്‍ മുടിക്കുത്തിനു പിടിച്ചുവലിച്ചെഴച്ചതോര്‍മ്മേണ്ട്. പിന്നെല്ലാം ആ സിന്‍ഡറല്ലേടെ കഥേലെപ്പോലാ-'
നിന്‍റെ ദുരിതങ്ങള് കണ്ട് മനസലിഞ്ഞ വല്ല മാലാഖമാരും ഉറക്കത്തിലെങ്ങാനും വന്ന് -' "ആവോ!'
കശുമാവുകളുടെ തണലില്‍ അളിവേണിയും മാലിനിയും ഓരോന്നു പറഞ്ഞ് കുറെദൂരം നടന്നു.
സിന്‍ഡ്രല്ലയുടെ കഥയിലേതുപോലെ, രാവിലെ അടുക്കളജോലികള്‍ ഒതുക്കിവച്ച ശേഷമാണ് കോളജിലേയ്ക്കു പുറപ്പെടാനാവുക. തീയൂതിയൂതി മുഖം കരുവാളിച്ചിട്ടുണ്ടാവും.
ചാരത്തിന്‍റെ ചെതുന്പലുകള്‍ അളകങ്ങളില്‍ അടിഞ്ഞിരിപ്പുണ്ടാവും. കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുചാലിനെ പൊന്നിന്‍റെ നൂലിഴയെന്നു വിളിക്കാം.
പുസ്തകങ്ങള്‍ മാറോടടുക്കി അവള്‍ കോളജിലെത്തുന്പോഴേയ്ക്കും ആദ്യത്തെ "അവര്‍' ആരംഭിച്ചിരിയ്ക്കും. ജാക്കറ്റിന്‍റെ പിന്നില്‍ താളെ അറ്റത്തോളം തുന്പുകെട്ടിയിട്ട മുടിയില്‍ നിന്ന് ഈറന്‍ ഇറ്റുന്നുണ്ടാവും. മുടിയുണക്കാനോ ചീകിയൊതുക്കാനോ പൊട്ടുകുത്താനോ നേരമില്ല. പിന്നെ എന്തിനവളെ കോളജില്‍ വിടുന്നു എന്നു ചോദിച്ചാല്‍ കേശുകനമ്മാവന് ഉത്തരമുണ്ട്.
ഇന്നത്തെ കാലത്ത് ഭേദപ്പെട്ട ചെറുക്കനെ കിട്ടാന്‍ എളുപ്പമാണേ? പ്രായം തികഞ്ഞൊരു പെണ്ണിനെ എക്കാലവും അടുക്കളേല്‍ തളച്ചിടാനാവുമോ? വല്ല വിധേനയും നാലക്ഷരംപഠിച്ച് പി.എസ്.സി. പരീക്ഷയെഴുതി ജോലി തരപ്പെട്ടാല്‍ അവളായി, അവളുടെ പാടായി. അതുവരെ അടുക്കളേല്‍ ഒരാളായല്ലോ. മേദിനിക്കൊരു കൈസഹായം. ഇക്കാലത്ത് വേലക്കാരിപ്പെണ്ണുങ്ങളെ കിട്ടാന്‍ എന്തു പാടാണ്.?
അതേസമയം ജീവിതം എത്ര ദുരിതപൂര്‍ണമെന്ന് അളിവേണി ചിന്തിക്കാറുണ്ട്. പുലരും മുന്‍പേ എണീക്കണം. മുറ്റമടിച്ചു തളിക്കണം. തലേന്നാളിലെ പാത്രങ്ങള്‍ കഴുകി അടുക്കണം. ചാണകവും ഗോമൂത്രവും വാരി തൊഴുത്തു വെടിപ്പാക്കണം. തുണികള്‍ കഴുകിയിടണം. പ്രാതലും ഉച്ചയ്ക്കുള്ള കറിവട്ടങ്ങളും ഒരുക്കണം. പശുക്കള്‍ക്ക് പിണ്ണാക്കും കാടിയും കലക്കിവയ്ക്കണം. വയലിറന്പില്‍ പോയി പുല്ലു പറിക്കണം. ഒഴിവുദിവസങ്ങളില്‍ മെടച്ചിലിനുള്ള കീറ്റോല അഴുകാനിടുക, പറന്പിലെ കൃഷിക്കു വെള്ളം തളിക്കുക. വിറകു കൊത്തിക്കീറുക. വൈക്കോല്‍ ഉണക്കുക. അങ്ങനെ വേറേയും.
ഈവക ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ എന്നെങ്കിലും ഒരു ശിവന്‍ വരാതിരിക്കില്ലെന്ന പ്രത്യാശയിലാണ് തിങ്കളാഴ്ച നോന്പുനോറ്റും തിരുവാതിര രാത്രി ഉറക്കൊഴിച്ചും ഓരോ ദിവസവും അവള്‍ തള്ളിനീക്കുന്നത്.
അതിനിടെ ശിവന്‍ ഇങ്ങനെയൊരു ചതി ചെയ്യുമെന്നാരറിഞ്ഞു?
കേശുകനമ്മാവന്‍റെ കൈയിലാണ് ശിവന്‍ കൈയൊപ്പോടെ അയച്ച, വൈക്കം മുഹമ്മദ് ബഷീറിന്‍റെ "ബാല്യകാലസഖി' തപാല്‍ക്കാരന്‍ കൊണ്ടുവന്നു കൊടുത്തത്. "അളിവേണിക്ക്' എന്നുകുറിച്ച് താഴെ "പ്രണയപൂര്‍വ്വം ശിവന്‍' എന്നെഴുതി നിര്‍ത്തിയേടത്ത് കേശുകനമ്മാവന്‍റെ വിളി ഉയര്‍ന്നു. "അളിവേണീ, എടീ ഒരുന്പെട്ടോളേ...'