പ്രകൃതിയുടെ പൊന്‍കിരീടം

മീനം, മേടം മാസങ്ങളില്‍ വേനല്‍ മൂക്കുമ്പോഴാണ് കൊന്ന പൂക്കുക. സംസ്കൃതത്തില്‍ കര്‍ണികാരമെന്നറിയപ്പെടുന്ന ഈ സുവര്‍ണ പുഷ്പമരം ഇന്ത്യയുടെ സ്വന്തമാണ്.

മലയാളി അതിനെ കേരളത്തിന്‍റെ പൂവായി വാഴിച്ചിരിക്കുന്നു. പ്രകൃതിയുടെ സ്വര്‍ണ കിരീടമാണ് സുവര്‍ണകാന്തിയുള്ള കൊന്നപ്പൂക്കള്‍. സ്വര്‍ണമലരിയെന്നും കൊന്നപ്പൂക്കള്‍ക്ക് പേരുണ്ട്.

പ്രകൃതിയുടെ പൊന്‍ കിരീടമാണ് കൊന്നപ്പൂക്കള്‍. കണി വയ്ക്കുമ്പോഴും ഇതേ സങ്കല്പമാണുള്ളത്. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്‍റെയും അതിലെ വസ്തുക്കള്‍ കാലപുരുഷന്‍റേയും പ്രതീകമാണ്.

ഉരുളിയിലെ പുസ്തകം വാണിയാണ്, അക്ഷരമാണ്. വിളക്കിലെ തിരികള്‍ വാണിയുടെ കണ്ണുകളാണ്. ഫലങ്ങളാകട്ടെ - കണിവെള്ളരി - മുഖശ്രീയും. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്നപ്പൂ‍ക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്‍റെ പൊന്നിന്‍ കിരീടമാണെന്നാണ് സങ്കല്പം.

ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് കാണുന്നത്.

കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ...(അമ്മയെകാണാന്‍), കര്‍ണികാരം പൂത്തുതളിര്‍ത്തു...(കളിത്തോഴി), പൊന്നിലന്നിലഞ്ഞികള്‍ പന്തലൊരുക്കി...(ഗുരുവായൂര്‍ കേശവന്‍), മണിക്കൊന്ന പൂത്തു മലര്‍ക്കണിയായി...(മദനോത്സവം), കല്പനാരാമത്തിന്‍ കണിക്കൊന്ന പൂത്തപ്പോള്‍..., കണിക്കൊന്നയല്ല ഞാന്‍ കണി കാണുന്നതെന്‍
കണ്മണി... തുടങ്ങി കണിക്കൊന്നയെ വര്‍ണ്ണിക്കുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങളുണ്ട്.

കാണാനഴകുള്ള പൂക്കള്‍ നിറച്ചുണ്ടാവുന്ന വൃക്ഷം മാത്രമല്ല കൊന്ന. അത് ഔഷധവുമാണ്. പൂവും തടിയും തൊലിയും വേരുമെല്ലാം ഔഷധഗുണമുള്ളവ തന്നെ.

ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൊന്ന വളരുക. ഏതു കൊടും വേനലിനെയും അതിജീവിക്കും. ചൂടും വരള്‍ച്ചയും കൊന്നയെ ഏശില്ല. ഏതാണ്ട് 40 അടി വരെ പൊക്കം വയ്ക്കും. സ്വദേശം ഇന്ത്യയാണ്. ഏതാണ്ട് ഹിമാലയത്തിന്‍റെ താഴ്വാരം വരെ കൊന്ന വളരുന്നുണ്ട്.

ഈജിപ്തിലും ഇന്‍ഡീസിലും കണ്ടു വന്നിരുന്ന കണിക്കൊന്ന ഇന്ന് മിക്കവാറും എല്ലാ ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരുന്നുണ്ട്. വിത്തു പാകിയാണ് ചെടി വളര്‍ത്തുന്നത്.

ഫാബാസിയ എന്ന സസ്യകുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യഫിസ്റ്റുല എന്നാണ്. ഇന്ത്യന്‍ ലാബര്‍നം, സുവര്‍ണ മഴ, അമല്‍, പാര്‍ജിങ് കാസ്യ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക