ഒരാണ്ടിന്‍റെ മുഖപ്രസാദവുമായി വിഷുക്കണി

വെള്ളി, 13 ഏപ്രില്‍ 2012 (21:00 IST)
PRO
PRO
സകല ഐശ്വര്യ സാമഗ്രികളും നിറഞ്ഞ അഷ്ടമംഗല്യതാലവും നിറഞ്ഞുകത്തുന്ന ഏഴുതിരി വിളക്കും കമലനേത്രന്‍റെ മയില്‍പ്പീലിയും ഓടക്കുഴലും, കളഭമേനിയും കണികാണുന്നതോടെ ഒരു വര്‍ഷം ആരംഭിക്കുന്നു.

കണികാണലാണ് വിഷുവിന്‍റെ പ്രധാന ചടങ്ങ്. വിഷുവിന്‍റെ തലേദിവസം വൈകിട്ട് കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിന് മുന്നില്‍ മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്‍റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്‍റെ ചിത്രമോ വയ്ക്കുന്നു. അടുത്ത് വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണികാണാന്‍ വയ്ക്കുക.

തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്.

ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

വീട്ടിലെ ഗൃഹനായകനോ, ഗൃഹനായികയോ ആയിരിക്കും ആദ്യം കണികാണുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ ഉണര്‍ന്ന് കണ്ണ് തുറക്കാതെ ഒരുക്കിവച്ച കണിയുടെ സമീപമെത്തി കണികാണുന്നു. തുടര്‍ന്ന് മറ്റുള്ളവരെ ഓരോരുത്തരായി കണികാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട് ചെന്ന് കാണിക്കുകയോ ചെയ്യുന്നു.

കണികണ്ട് കഴിഞ്ഞാല്‍ കണിതൊട്ട് തൊഴുതു നിറുകയില്‍ വയ്ക്കുന്നു. കുടുംബാംഗങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ തൊഴുത്തിലെ കന്നുകാലികളെയും പറമ്പിലെ വൃക്ഷങ്ങളെയും കണികാണിക്കുന്നു. ഈ പ്രക്രിയയിലൂടെ സമഷ്ടി സ്നേഹത്തിന്‍റെ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്.

വീട്ടില്‍ വച്ച് കണികാണുന്നത് കൂടാതെ ക്ഷേത്രങ്ങളിലും കണിയൊരുക്കി കാണാറുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശബരിമല ധര്‍മശാസ്താ ക്ഷേത്രം, കുളത്തുപ്പുഴ ശാസ്താക്ഷേത്രം തുടങ്ങിയിടങ്ങളിലെ വിഷുക്കണി പ്രസിദ്ധമാണ്.

വെബ്ദുനിയ വായിക്കുക