ഇവരുടെ ഭാവി തുലയ്ക്കാൻ അധ്യാപകന്റെ ചുവന്ന മഷിക്കാകും, ഇതെല്ലാം തണുക്കുമ്പോൾ ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്; കുറിപ്പ്

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 22 നവം‌ബര്‍ 2019 (18:47 IST)
വയനാട്ടിൽ അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിനു മുന്നിലേക്ക് തുറന്നു പറഞ്ഞത് അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിദ ഫാത്തിമയും കൂട്ടുകാരുമാണ്. മരിച്ച ഷെഹ്‌ലയുടെ നീതിക്കായി ഇവർ മാധ്യമങ്ങൾക്ക് മുൻപിൽ അധ്യാപകരുടെ അനാസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 
 
എന്നാൽ, സമൂഹത്തിൽ മറ്റ് സംഭവങ്ങൾ നടക്കുമ്പോൾ ഇത്തരം സംഭവങ്ങളെ മുഖ്യധാരാ മാധ്യമങ്ങൾ ഫോളോ അപ് ചെയ്യുക പതിവില്ല. എന്നാൽ, ഈ സംഭവത്തിൽ തുറന്ന നിലപാട് സ്വീകരിച്ച വിദ്യാർത്ഥികൾക്കെതിരെ അധ്യാപകർ പ്രതികാര മനോഭാവം വെച്ചു പുലർത്താനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്ല ഷെറിൻ എന്ന പെൺകുട്ടി എൻ്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഷഹ്ലയുടെ സഹപാഠികൾ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിൻ്റെ വീഡിയോ കണ്ടപ്പോഴാണ് ചെറിയൊരു ആശ്വാസം കിട്ടിയത്.ആ കുരുന്നുകളോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി.എത്ര പക്വതയോടെയാണ് അവർ പ്രതികരിച്ചത് ! എത്ര ധീരമായിട്ടാണ് അവർ സത്യങ്ങൾ വിളിച്ചുപറഞ്ഞത് !
 
ഷഹ്ലയുടെ മരണത്തിൻ്റെ ഉത്തരവാദിത്വം ഒരുപാട് പേർ ഏറ്റെടുക്കേണ്ടതായിവരും.പക്ഷേ ബത്തേരിയിലെ സ്കൂൾ അധികൃതർ തന്നെയാണ് ഏറ്റവും വലിയ കുറ്റക്കാർ.പാമ്പുകടിയേറ്റ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തിയ അദ്ധ്യാപകരാണ് മുഖ്യപ്രതികൾ.അവരെ പൊളിച്ചടുക്കിയത് ഷഹ്ലയുടെ കൂട്ടുകാരാണ്.
 
ആ ചുണക്കുട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു-
 
''പാമ്പുകടിച്ചുവെന്ന് ഷഹ്ല കരഞ്ഞുപറഞ്ഞിട്ടും അവളെ ഉടൻ ആശുപത്രിയിലെത്തിച്ചില്ല.പെട്ടന്ന് ആശുപത്രിയിൽ കൊണ്ടുപോയി എന്ന് അദ്ധ്യാപകർ കള്ളം പറയുകയാണ്....''
 
''ഷഹ്ലയുടെ കാലിൽ ആണി കുത്തിയതാണെന്ന് മാഷ് പറഞ്ഞു.ആണി തറച്ചതാണെങ്കിൽ രണ്ട് പാട് ഉണ്ടാകുമോ? കല്ല് കുത്തിയതാണെങ്കിലും ആണി കുത്തിയതാണെങ്കിലും ഒന്ന് ആശുപത്രിയിലെത്തിക്കാമായിരുന്നില്ലേ? "
 
"ഇവിടെ എല്ലാ സാറുമ്മാർക്കും ടീച്ചർമാർക്കും കാറുണ്ട്.എന്നിട്ടും ഒരാൾ പോലും സഹായിച്ചില്ല...''
 
''ഷഹ്ലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞപ്പോൾ സജിൻ സർ ഞങ്ങളെ വടിയെടുത്ത് ഒാടിച്ചു.കുട്ടിയുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞു.സജിൻ സാറിനെതിരെ ആക്ഷൻ എടുക്കണം....''
 
കേവലം 10-12 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ സംസാരത്തിന് എന്തൊരു വ്യക്തതയാണെന്ന് നോക്കൂ !കാടടച്ചുള്ള വെടിയല്ല.കുറിയ്ക്കുകൊള്ളുന്ന അഭിപ്രായശരങ്ങളാണ് ! അവരുടെ ശരീരഭാഷയിൽ ആധികാരികത നിറഞ്ഞുനിൽക്കുകയാണ്.
 
സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സജിൻ എന്ന അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടികൾ കൃത്യമായി പറഞ്ഞുവെച്ചിരുന്നു.ഈ ലേഖകനും ആ പ്രായം കടന്നുവന്നതാണ്.ഇതിൻ്റെ പകുതി ധൈര്യം പോലും അക്കാലത്ത് എനിക്കില്ലായിരുന്നു.­അദ്ധ്യാപകരെ കാണുമ്പോഴേക്കും ഞാൻ ആലില പോലെ വിറയ്ക്കുമായിരുന്നു !
 
ഇതിനുപുറമെ ഒട്ടേറെ ലജ്ജിപ്പിക്കുന്ന വസ്തുതകൾ കുട്ടികൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ആ സ്കൂളിലെ ക്ലാസ്മുറികളിൽ ചെരിപ്പിട്ട് കയറാൻ പാടില്ലെത്രേ! ഭക്ഷണം കഴിച്ചാൽ കൈകഴുകാൻ വെള്ളമില്ല.ടോയ്ലറ്റിൽ ബക്കറ്റില്ല.ഹെഡ്മാസ്റ്റർ പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
 
ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയാൻ കുട്ടികൾക്ക് പൊതുവെ സാധിക്കാറില്ല.ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ വിദ്യാർത്ഥികളെ പരമാവധി ദ്രോഹിക്കാൻ കഴിയും.ഇൻ്റേണൽ മാർക്ക് പോലുള്ള സംഗതികൾ പല അദ്ധ്യാപകരും വ്യക്തിവിരോധം തീർക്കുന്നതിനുവേണ്ടി ഉപയോഗിക്കാറുണ്ട്.കുട്ടികളെ മാനസികമായി പീഡിപ്പിച്ചും ശാരീരികമായി ഉപദ്രവിച്ചും ആനന്ദം കണ്ടെത്തുന്ന അദ്ധ്യാപകരുണ്ട്.അതുകൊണ്ടാണ് ഇളംനാവുകൾ പലപ്പോഴും മൗനംപാലിക്കുന്നത്.നിലനില്പിനേക്കാൾ വലുതല്ലല്ലോ ഒന്നും !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍