ജീവനക്കാരിയുമായി വഴിവിട്ട ബന്ധം: ബിൽഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടർ സ്ഥാനം രാജിവെച്ചത് അന്വേഷണത്തിനിടെ

തിങ്കള്‍, 17 മെയ് 2021 (12:40 IST)
ലോകത്തെ ഏറ്റവും വലിയ കോടീശ്വരരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗികാരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
 
2020 മാർച്ച് 20നാണ് ബിൽഗേറ്റ്‌സ് കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ നിന്ന് രാജിവെച്ചത്. സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്‌സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു രാജിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
 
മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്‌സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേനയാണ് കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടർന്ന് 2019ലാണ് അന്വേഷണം ആരംഭിച്ചത്.അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്‌സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അം‌ഗങ്ങൾ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് രാജി. 2000 മുതൽ ബിൽഗേറ്റ്‌സുമായി അടുപ്പം ഉണ്ടായിരുന്നുവെന്നാണ് ജീവനക്കാരിയുടെ ആരോപണം.
 
ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും വേര്‍പിരിഞ്ഞ വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. തിരിച്ചെടുക്കാനാവാത്ത വിധം തകർന്നുപോയി എന്നായിരുന്നുഅപേക്ഷയില്‍ മെലിന്‍ഡ പറഞ്ഞിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍