ഇനിയില്ല നല്ല നാളുകള്‍..! എണ്ണവില തിരികെ കയറിത്തുടങ്ങി, ആശങ്കകളും

വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (10:03 IST)
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില തിരികെ കയറാന്‍ തുടങ്ങുന്നതായി സൂചനകള്‍. ബാരലിന്  കഴിഞ്ഞ ആറ് വർഷത്തെ കുറഞ്ഞ നിരക്കായ 42 ഡോളറിൽ നിന്ന് ക്രൂഡോയിൽ വില ഉയിർത്തെഴുന്നേറ്റു തുടങ്ങിയിരിക്കുന്നു. ഡിമാൻഡിൽ കവിഞ്ഞ ഉത്‌പാദനത്തിനൊപ്പം ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും ഡിമാൻഡ് കുറഞ്ഞതും ഇറാനും കൂടി ഉത്‌പാദനം ആരംഭിച്ചതുമാണ് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ക്രൂഡോയിൽ വിലയെ കനത്ത നഷ്‌ടത്തിലേക്ക് നയിച്ചത്.

അതിനുന് പിന്നാലെ വിപണിയിലെ മാര്‍ക്കറ്റ് വിഹിതം നഷ്ടപ്പെടുത്താതിരിക്കാനായി ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാകാതിരുന്നതും വില കൂപ്പുകുത്താന്‍ കാരണമായി. എന്നാല്‍ ആഗസ്‌റ്റ്  22 മുതൽ ഇന്നലെ വരെ ക്രൂഡോയിൽ വില ബാരലിന് 25 ശതമാനം വർദ്ധന നേടി എന്നത് വരാന്‍ പോകുന്ന വിലക്കയറ്റത്തിറ്റെ സൂചനയാണെന്നാണ് വിവരം. ഇന്നലെ വ്യാപാരം പൂർത്തിയാകുമ്പോൾ വില ബാരലിന് 46.25 ഡോളറാണ്. ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വിലയാകട്ടെ ബാരലിന് ഒരു ശതമാനം വർദ്ധന രേഖപ്പെടുത്തി, 50.13 ഡോളറായി.

അമേരിക്കയിലെ ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയതും വില സ്ഥിരത നിലനിര്‍ത്താനായി മറ്റ് ഉത്പാദക രാജ്യങ്ങളുമായി സഹകരിക്കാന്‍ സൌദി തീരുമാനിച്ചതുമാണ് വിലകൂടാന്‍ ഇടയാക്കിയത്.  സെപ്‌തംബർ 14നോ 15നോ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില രാജ്യാന്തര വിലയ്‌ക്കനുസരിച്ച് പരിഷ്‌കരിക്കും. നിലവിലെ സാഹചര്യത്തിൽ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില തിരിച്ചു കയറിയേക്കുമെന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ,ഡീസൽ വില നിലനിറുത്തുകയോ നേരിയ വർദ്ധന പ്രഖ്യാപിക്കുകയോ ചെയ്‌തേക്കും. ആഗസ്‌റ്റിൽ എണ്ണക്കമ്പനികൾ മൂന്ന്  തവണയായി പെട്രോൾ വില ലിറ്ററിന് 5.70 രൂപയും ഡീസൽ വില 5.27 രൂപയും കുറച്ചിരുന്നു.

വെബ്ദുനിയ വായിക്കുക