പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു, ഗുവാഹത്തിയിലെ ഐഎസ്എൽ മത്സരങ്ങൾ റദ്ദാക്കിയേക്കും

അഭിറാം മനോഹർ

വ്യാഴം, 12 ഡിസം‌ബര്‍ 2019 (12:30 IST)
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായതിനെ തുടർന്ന് ഇന്ന് ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഐ എസ് എൽ മത്സരങ്ങൾ റദ്ദാക്കിയേക്കുമെന്ന് സൂചന. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൽ എഫ് സിയും തമ്മിൽ ഇന്ന് രാത്രി 7:30നാണ് മത്സരം തുടങ്ങേണ്ടത്. 
 
ഏഴ് കളികളിൽ നിന്നായി നോർത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്റുകളാണുള്ളത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ട പരിശീലകരുടെ വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു. ഉൾഫ ബന്ദ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ഗുവാഹത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് മത്സരം നടക്കുമോ എന്ന കാര്യത്തിൽ സ്തിരീകരണം വന്നിട്ടില്ല.
 
ഇന്നലെ അസമിലും ത്രിപുരയിലുമായി  ആയിരങ്ങളാണ് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയത്. ക്രമസമാധാനം തകർന്നതിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെയിൽ അസമിലെ പാണിട്ടോല,ചബുവ എന്നീ രണ്ട് റെയിൽവേ സ്റ്റേഷനുകൾക്ക് പ്രക്ഷോഭകാരികൾ തീവെച്ചു. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങൾക്ക് തീയിട്ടു.ദേശിയ സംസ്ഥാന പാതകൾ പ്രക്ഷോഭകാരികൾ തടഞ്ഞുവെച്ചിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍