ലോറസ് അവാര്‍ഡ് നേട്ടത്തില്‍ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും

ചൊവ്വ, 19 ഏപ്രില്‍ 2016 (10:35 IST)
കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് നേട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും. മൂന്നു തവണ ലോറസ് അവാര്‍ഡ് നേടിയ ഉസൈന്‍ ബോള്‍ട്ട്, അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരം കരസ്ഥമാക്കിയ ലയണല്‍ മെസി എന്നിവരെ പിന്തള്ളിയാണ് ജോക്കോവിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മൂന്നു ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

ഒരു വര്‍ഷം എല്ലാ ഗ്രാന്‍ഡ് സ്ലാമിന്റെയും ഫൈനലില്‍ കടക്കുന്ന മൂന്നാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്. 2012ലും 2015ലും ലോറസ് സ്വന്തമാക്കിയ ജോക്കോവിച്ച്  യു എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നീ കിരീടങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ആറു മാസ്‌റ്റേഴ്‌സ് കിരീടങ്ങളും അദ്ദേഹം നേടി. 15 ഫൈനലുകള്‍ കളിച്ച ജോക്കോവിച്ച് 11 കിരീടങ്ങള്‍ നേടിയതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മൂന്നാം തവണയാണ് സെറീന വില്യസിനും ലോറസ് പുരസ്‌കാരം ലഭിക്കുന്നത്. 2003ലും 2010ലുമായിരുന്നു അവര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. സെറീനയ്ക്ക് ഇതു പത്താമത് ലോറസ് നോമിനേഷനുമായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നു ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. റഗ്‌ബി ലോകകപ്പില്‍ കിരീടം നേടിയ ന്യൂസിലന്‍‌ഡിനാണ് മികച്ച ടീമിനുള്ള പുരസ്‌കാരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക