പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...

ശനി, 29 ഓഗസ്റ്റ് 2009 (21:13 IST)
PRO
ഓണത്തിമര്‍പ്പിന് അത്തം നാള്‍ മുതല്‍ തുടക്കമാവും. പത്തുദിവസം വീട്ടുമുറ്റത്ത് വര്‍ണ്ണപൂക്കളമിട്ട് മാവേലിയെ വരവേറ്റിരുന്ന മലയാളികള്‍ക്ക് തിരക്കിനിടയില്‍ വീട്ടില്‍ പൂക്കളമൊരുക്കാന്‍ സമയമില്ല.

ഇന്ന്, വഴിയോരത്ത്, കവലകളില്‍... പ്രത്യേകമായി തയാറാക്കിയ തട്ടിലാണ് പൂക്കളമൊരുക്കുന്നത്. മണ്ണിട്ടുയര്‍ത്തിയ തട്ടില്‍ ചാണകം മെഴുകി ആകര്‍ഷകമായ ഡിസൈനുകളില്‍ മെനയുന്ന ‘പുഷ്പക്കാഴ്ച’കള്‍ കാണികളുടെ മനം കവരും. മിക്കവയും നിറം ചേര്‍ത്ത് തേങ്ങാപീരയും ഉപ്പും കൊണ്ട് ഉണ്ടാക്കിയതാണെന്നു മാത്രം.

അല്ലെങ്കിലും പൂക്കള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില!

പണ്ടൊക്കെ തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. "പൂവേ പൊലി” പാടി കുട്ടികള്‍ പൂക്കളിറുക്കും. പുലര്‍ച്ചെയിറങ്ങി കൂടകള്‍ നിറച്ച് പൂക്കളുമായി ഒത്തൊരുമയോടെ കളങ്ങളൊരുക്കും. ആഹ്ലാദത്തിന്‍റെ, വിനോദത്തിന്‍റെ അറിവിന്‍റെ നാളുകളായിരുന്നു അവ. കുട്ടികളെ പ്രകൃതിയുമായി ഇണക്കുന്ന സഹവസിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവ.

തുമ്പ, ചെമ്പരത്തി കോളാമ്പിപ്പൂ, മുക്കുറ്റി, മഷിപ്പൂ, കാക്കപ്പൂ, കൃഷ്ണകിരീടം കൊങ്ങിണിപ്പൂ, വാടാമല്ലി, ഓടപ്പൂ, ജമന്തിപ്പൂ, തെറ്റിപ്പൂ, മത്തപ്പൂ, പനിനീര്‍ പൂ, പിച്ചകം, പിച്ചി, മന്ദാരം, തൊട്ടാല്‍ വാടി, അരിപ്പൂ എന്നിങ്ങനെ പല നാടന്‍ പൂക്കളും നമ്മുടെ വീട്ടു മുറ്റത്തും തൊടിയിലും, വയല്‍ക്കരയിലും വഴിയോരത്തും കുന്നിന്‍പുറങ്ങളിലും സുലഭമായിരുന്നു

ചിങ്ങക്കൊയ്ത്തിന്‍റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. വയലുകള്‍ വരെ നികത്തി മണിമാളികകള്‍ പണിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൂവുകള്‍ കടകളില്‍നിന്ന് വിലയ്ക്കുവാങ്ങേണ്ടിവരുന്നു. ചുരുക്കത്തില്‍, പൂക്കളമൊരുക്കാന്‍ ചെലവേറിയെന്നര്‍ഥം.

കലാ - സാംസ്കാരിക സമിതികളും പൗരസമിതികളും സംഘടനകളുമൊക്കെ പലയിടത്തും പൂക്കളങ്ങള്‍ തീര്‍ക്കുന്നത് ആധുനിക ഓണത്തിന്‍റെ ഭാഗമാണ്. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്കു ഡിസൈനുകളാകും. പൂക്കള്‍ കൊണ്ടുള്ള വെരും വട്ടവും ആകര്‍ഷകമായ ജ്യാമിതീയ രൂപങ്ങളും ഇന്നു കുറവാണ്

അത്തച്ചമയം പോലും ഇന്ന് ആഗോളവത്ക്കരണത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും കരങ്ങളിലമര്‍ന്നിരിക്കുകയാണ്. ഓണത്തെ വിദേശികള്‍ക്ക് വിറ്റിരിക്കുന്നു. പൂക്കളങ്ങള്‍ റെഡിമെയ്ഡായി കടകളില്‍ കിട്ടുന്നു.

പൊയ്പ്പോയ വസന്തത്തിന്‍റെ നാളുകള്‍ തിരിച്ചു കൊണ്ടുവരാനുള്ള പ്രാര്‍ത്ഥന ഉയരേണ്ട സമയമാണിത്. അത്തം മുതലുള്ള പത്തു ദിവസമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാം.

വെബ്ദുനിയ വായിക്കുക